ഒടിടിയില്‍ സിനിമ വന്നാല്‍ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടും: 'കുറുപ്പ്' പിന്‍വലിക്കുന്നതിനെ കുറിച്ച് ഫിയോക് പ്രസിഡന്റ്

ഒടിടിയില്‍ സിനിമ വന്നാല്‍ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടും: 'കുറുപ്പ്' പിന്‍വലിക്കുന്നതിനെ കുറിച്ച് ഫിയോക് പ്രസിഡന്റ്

കുറുപ്പ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നത് സിനിമയുമായുള്ള കരാര്‍ അനുസരിച്ചുള്ള തീരുമാനമാണെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍. ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്. അതുകൊണ്ട് മറ്റൊരു പ്ലാറ്റ്‌ഫോമില്‍ സിനിമ വരുന്നതോട് കൂടി തിയേറ്ററില്‍ നിന്ന് സിനിമ സ്വാഭാവികമായി പിന്‍വലിയുമെന്ന് വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ഒടിടിയില്‍ സിനിമയെത്തിയാല്‍ പിന്നീട് പ്രേക്ഷകര്‍ തിയേറ്ററില്‍ ആ സിനിമ കാണാന്‍ വരില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി. തിയേറ്റര്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യാനാവു എന്നത് ഫിലിം ചേമ്പറിന്റെ നിബന്ധനയാണ്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനുള്ളതിനാല്‍ അത് 30 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

വിജയകുമാര്‍ പറഞ്ഞത്:

സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് വരെ മാത്രമെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കു എന്നാണ് കരാറില്‍ ഉള്ളത്. അത് ഏത് സിനിമ ആയാലും. കാരണം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്. അതുകൊണ്ട് മറ്റൊരു പ്ലാറ്റ്‌ഫോമില്‍ സിനിമ വരുന്നതോട് കൂടി തിയേറ്ററില്‍ നിന്ന് പടം പിന്‍വലിയും. കാരണം പ്രേക്ഷകര്‍ പിന്നെ തിയേറ്ററില്‍ ആ സിനിമ കാണാന്‍ വരില്ല. മൊബൈലില്‍ സിനിമ കാണാനുള്ള അവസരം ഉള്ളടത്തോളം പ്രേക്ഷകര്‍ അത് ഉപയോഗിക്കും. പിന്നെ തിയേറ്ററില്‍ സിനിമ ആസ്വദിക്കണമെന്നുള്ളവര്‍ സിനിമ തിയേറ്ററില്‍ നിന്ന് പോകുന്നതിന് മുമ്പ് തന്നെ കാണുകയും ചെയ്യും. അതിന് ശേഷവും നമ്മള്‍ തിയേറ്റര്‍ അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കാര്യമില്ല. അതില്‍ പ്രസക്തിയൊന്നുമില്ല.

പിന്നെ കുറുപ്പ് മിക്ക തിയേറ്ററിലും ഹോള്‍ഡ് ഓവര്‍ ആയിക്കഴിഞ്ഞ സിനിമയാണ്. മരക്കാറും അങ്ങനെ തന്നെ. മരക്കാര്‍ ആദ്യം തന്നെ ഡിസംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമയാണ്. അത് മന്ത്രി സജി ചെറിയാന്റെ സാനിധ്യത്തിലുള്ള ചര്‍ച്ചയില്‍ തന്നെ സിനിമയുടെ പ്രതിനിധികള്‍ പറഞ്ഞിരുന്നതാണ്.

സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം ഇത്ര ദിവസത്തിന് ശേഷം മാത്രമെ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ കഴിയു എന്ന നിബന്ധന ഫിലിം ചേമ്പറിന്റെയാണ്. അത് ലംഘിക്കപ്പെട്ടാല്‍ ഫിലിം ചേമ്പര്‍ നടപടികള്‍ സ്വീകരിക്കും. തിയേറ്ററില്‍ സിനിമ വന്ന് 42 ദിവസം കഴിഞ്ഞ് മാത്രമെ മറ്റ് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ സാധിക്കു എന്നാണ് ചേമ്പറും മറ്റ് സിനിമ സംഘടനകളും സംയുക്തമായി എടുത്ത തീരുമാനം. പിന്നെ കൊവിഡ് രണ്ടാം തരംഗം വന്നത് കൊണ്ട് നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാനായി കെട്ടികിടക്കുന്നത്. ആ സാഹചര്യത്തില്‍ 42 ദിവസം എന്നത് 30 ദിവസമായി ചേമ്പര്‍ കുറച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യമായതിനാലാണ് ഫിലിം ചേമ്പര്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in