കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാകും ചുരുളി വിലയിരുത്തുക: എ.ഡി.ജി.പി കെ പദ്മകുമാര്‍

കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാകും ചുരുളി വിലയിരുത്തുക: എ.ഡി.ജി.പി കെ പദ്മകുമാര്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ്വില്‍ സ്ട്രീം ചെയ്യുന്ന ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ചുരുളി എന്ന സിനിമ പരിശോധിക്കുക എന്ന് എഡിജിപി കെ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്യം കൂടി മുന്‍നിര്‍ത്തിയാകും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം സിനിമയില്‍ നിയമപരമല്ലാത്ത ഭാഷാ പ്രയോഗങ്ങളുണ്ടോയെന്നാണ് പരിശോധിക്കുക. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതിയാകും അന്തിമ തീരുമാനമെടുക്കുക. സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല'- എന്നാണ് സമതിയുടെ അധ്യക്ഷനായ എഡിജിപി പദ്മകുമാര്‍ പറഞ്ഞത്.

സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. കഴിഞ്ഞ ദിവസം ചുരുളിയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാന്‍ ഹൈക്കോടതി പുതിയ സമിതിയെ നിയോഗിക്കണം എന്ന് പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ സിനിമ സ്ട്രീം ചെയ്യുന്നതിലുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.

അതേസമയം, സിനിമയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും സിനിമയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in