‘മണി ഹെയ്സ്റ്റി’ല്‍ നിന്ന് പ്ലാനുണ്ടാക്കി തമിഴ്‌നാട്ടില്‍ ബാങ്ക് കൊള്ള; 13 കോടി തട്ടിയ ‘പ്രൊഫസറെ’ തേടി പൊലീസ്

‘മണി ഹെയ്സ്റ്റി’ല്‍ നിന്ന് പ്ലാനുണ്ടാക്കി തമിഴ്‌നാട്ടില്‍ ബാങ്ക് കൊള്ള; 13 കോടി തട്ടിയ ‘പ്രൊഫസറെ’ തേടി പൊലീസ്

തമിഴ്‌നാട് ത്രിച്ചിയിലെ ലളിതാ ജുവലറിയില്‍ നിന്ന് 13 കോടി രൂപ വരുന്ന ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവം പ്രതികള്‍ ആസൂത്രണം ചെയ്തത് നെറ്റ്ഫ്‌ലിക്‌സ് സീരീസായ മണി ഹെയ്സ്റ്റ് കണ്ടതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച വെളുപ്പിനായിരുന്നു മുഖംമൂടി വച്ച രണ്ട് പേര്‍ ചേര്‍ന്ന് ജൂവലറി കൊള്ളയടിച്ചത്. ജൂവലറിയുടെ ഭിത്തി തുരന്ന് അകത്ത കയറിയ ഇരുവരും വെള്ളി ആഭരണങ്ങള്‍ എടുക്കാതെ സ്വര്‍ണം-ഡയമണ്ട് പ്ലാറ്റിനം ആഭരണങ്ങള്‍ മാത്രമായിരുന്നു കൊള്ളയടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തിരുവാരൂരില്‍ വെച്ചായിരുന്നു മണികണ്ഠന്‍ എന്നയാളെ വാഹനപരിശോധനയ്ക്കിടെ കണ്ടെത്തിയത്. 5 കോടി രൂപയുടെ മോഷണമുതല്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുരേഷ് എന്ന മറ്റൊരു പ്രതി ഓടി രക്ഷപെടുകയും ചെയ്തിരുന്നു. ഇയാളെ കൂടാതെ ഏഴ് പേര്‍ കൂടി സംഘത്തിലുണ്ടെന്നും പിടിയിലായ മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞുവെന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മണി ഹെയ്സ്റ്റി’ല്‍ നിന്ന് പ്ലാനുണ്ടാക്കി തമിഴ്‌നാട്ടില്‍ ബാങ്ക് കൊള്ള; 13 കോടി തട്ടിയ ‘പ്രൊഫസറെ’ തേടി പൊലീസ്
‘മെമ്മറീസ് ഓഫ് മര്‍ഡര്‍’ കൊലപാതകിയെ തിരിച്ചറിഞ്ഞു; 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തല്‍

രക്ഷപെട്ട സുരേഷിന്റെ അടുത്ത ബന്ധുവായ മുരുഗന്റെ പേരില്‍ 150ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടാണ് അന്വേഷണം മുരുഗനിലേക്കും തിരിച്ചിരിക്കുന്നത്. ലോഡ്ജ് മുറികളില്‍ താമസിക്കാത്ത മുരുഗന്‍ മോഷണശേഷം സ്വന്തം കാറിലാണ് സഞ്ചരിക്കാറ്, വീട്ടില്‍ പോലും താമസിക്കില്ല, വോക്കി ടോക്കികള്‍ ഉപയോഗിച്ച് സഹചാരികളുമായി ആശയവിനിമയം നടത്തുന്ന മുരുഗനെ അറസറ്റ് ചെയ്യാന്‍ പൊലീസ് പലവട്ടം ശ്രമിച്ചുവെങ്കിലും നടന്നില്ല. തമിഴ്‌നാട് ആന്ധ്രാ പ്രദേശ് കര്‍ണാടക എന്നിവിടങ്ങളിലായി 150ലേറെ കേസുകളാണ് മുരുഗന്റെ പേരിലുള്ളത്.

തിരുവാരൂര്‍ മുരുഗന്‍ എന്നറിയപ്പെടുന്ന മുരുഗന്‍ വലിയ സിനിമാ പ്രേമിയും 2011ല്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മോഷണത്തിന്റെ പ്ലാന്‍ മുരുഗന്‍ തയ്യാറാക്കിയത് മണി ഹെയ്സ്റ്റ് കണ്ടതിന് ശേഷമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീരീസിലെ പോലെ തന്നെ മുഖം മൂടി അണിഞ്ഞായിരുന്നു മോഷണം നടത്തിയത്. സീരീസിന്റെ മൂന്നാം സീസണില്‍ പ്രൊഫസര്‍ എന്ന കേന്ദ്ര കഥാപാത്രം കൂടുതലും സഞ്ചരിക്കുന്നതും കാറിനകത്താണ്. പ്രതികള്‍ കടന്നു കളയാതിരിക്കാന്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

പ്രൊഫസര്‍ എന്ന് വില്‍ക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന ബാങ്ക് മോഷണമാണ് സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റിന്റെ പ്രമേയം. ആദ്യ രണ്ട് സീസണില്‍ ബാങ്കിനകത്ത് കയറി ഒരു കൂട്ടം ആളുകളെ തടവിലാക്കി 240 കോടി യൂറോ സ്വന്തമായി പ്രിന്റ് ചെയ്യുന്നതായിരുന്നു സീരീസ്. മൂന്നാം സീസണില്‍ പിടിയിലാക്കപ്പെട്ട തങ്ങളിലൊരാളെ രക്ഷിക്കാനായി ബാങ്ക് കൊള്ളയടിക്കാന്‍ സംഘം വീണ്ടുമെത്തുന്നു. അലെക്സ് പിനയാണ് ആക്ഷന്‍, ത്രില്ലര്‍ ഴോണറിലൊരുക്കിയ ഷോയുടെ ക്രിയേറ്റര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in