'അനീതിക്കെതിരെ പടപൊരുതാന്‍ ലോകത്തെവിടെയും ചെങ്കൊടിയേന്തിയ മനുഷ്യരുണ്ട്', ജയ്ഭീമിനെ പ്രകീര്‍ത്തിച്ച് മന്ത്രി ബാലഗോപാല്‍

KN Balagopal
KN Balagopal

സൂര്യയും ലിജോ മോളും കേന്ദ്രകഥാപാത്രമായ 'ജയ് ഭീം' എന്ന തമിഴ് ചിത്രത്തെ പ്രകീര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പുതിയ കാലത്തിന്റെ രാഷ്ട്രീയം എന്താണെന്ന് കൂടിയാണ് ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ടെന്ന് ബാലഗോപാല്‍. അനീതിക്കെതിരെ പടപൊരുതാന്‍ ലോകത്തെവിടെയും ചെങ്കൊടിയേന്തിയ മനുഷ്യരുണ്ട് എന്നതു കൂടിയാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും മന്ത്രി.

അസാധാരണ മികവോടെ ജയ് ഭീം അണിയിച്ചൊരുക്കിയ സംവിധായകന്‍ ജ്ഞാനവേലും നടീനടന്മാരും സാങ്കേതിക വിദഗ്ധരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അഡ്വ. ചന്ദ്രുവായി അഭിനയിച്ച സൂര്യയും രാജാക്കണ്ണായി അഭിനയിച്ച കെ മണികണ്ഠനുമെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കിയെങ്കിലും ഹൃദയം കവര്‍ന്നത് ശെങ്കിണിയായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ ജോസ് ആണ്. ലിജോ മോളുടെ അഭിനയം അതി ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി

ചന്ദ്രുവായി അഭിനയിച്ച സൂര്യയും രാജാക്കണ്ണായി അഭിനയിച്ച കെ മണികണ്ഠനുമെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കിയെങ്കിലും ഹൃദയം കവര്‍ന്നത് ശെങ്കിണിയായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ ജോസ് ആണ്. ലിജോ മോളുടെ അഭിനയം അതി ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ.

മന്ത്രി കെ.എന്‍ ബാലഗോപാല്‍

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജയ് ഭീം ഇന്നലെയാണ് കണ്ടത്. സിനിമ കാണാനുള്ള സമയം കണ്ടെത്താന്‍ ഇന്നലെയെ കഴിഞ്ഞുള്ളൂ എന്നതാണ് സത്യം. അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സിനിമ. അതാണ് ഒറ്റവാക്കില്‍ ജയ് ഭീം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലും സിപിഐഎം പ്രവര്‍ത്തകന്‍ എന്ന നിലയിലും അഭിമാനത്തോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. തമിഴ്‌നാട്ടിലെ ജാതിവെറിക്കും ദുരഭിമാന അതിക്രമങ്ങള്‍ക്കും എതിരായ പോരാട്ടത്തിന് എന്നും നേതൃത്വം കൊടുക്കുന്നത് സിപിഐഎം ആണ്. തൊണ്ണൂറുകളില്‍ നടന്ന ഈ സിനിമയ്ക്ക് ആധാരമായ യഥാര്‍ത്ഥ സംഭവം അക്കാലത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നു. സിപിഐഎം നേതാക്കന്മാരും, എസ്എഫ്‌ഐയുടെ ആദ്യ കാല നേതാവും കമ്മ്യൂണിസ്റ്റ് അനുഭാവിയുമായ റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് കസ്റ്റഡിയില്‍ ചെയ്യപ്പെട്ട രാജാക്കണ്ണിന്റെ വിധവ പാര്‍വ്വതിക്ക് നീതി ലഭ്യമാക്കിയത്.

2008 ല്‍ ഉത്തപുരത്തെ ജാതി മതില്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും സിപിഐ(എം) ആയിരുന്നു. ജാതി പീഡനങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചവയാണ്. ജയ് ഭീമിലെ സാക്ഷരതാ പ്രവര്‍ത്തകയായ അധ്യാപിക, ഇരുളര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി സിപിഐഎം രൂപീകരിച്ച അറിവൊളി ഇയക്കം സംഘടനയുടെ പ്രവര്‍ത്തകയാണ്. ഇപ്പോഴും തമിഴ്‌നാട് സയന്‍സ് ഫ്രണ്ട് എന്ന പേരില്‍ ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ അഭ്യര്‍ത്ഥന മാനിച്ച് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ വിധവ പാര്‍വതിക്ക് 15 ലക്ഷം രൂപ നല്‍കാന്‍ നടന്‍ സൂര്യ തയ്യാറായി. രാജാക്കണ്ണ് കൊലചെയ്യപ്പെട്ട കമ്മപുരം പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന വിരുദാചലം ജില്ലയിലെ സിപിഐഎം സെക്രട്ടറി ആയിരുന്നു സംഭവം നടക്കുമ്പോള്‍ സഖാവ് കെ ബാലകൃഷ്ണന്‍.

തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും കൊടിയ ജാതീയത നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വണ്ണിയര്‍ സമുദായം ഈ സിനിമയുടെ പേരില്‍ സൂര്യക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളി പോലും ഈ ജാതിബോധത്തിന്റെ തുടര്‍ച്ചയാണ്.

മാര്‍ക്‌സും ലെനിനും പെരിയോറും അംബേദ്കറും തുടര്‍ച്ചയായി പരാമര്‍ശിക്കപ്പെടുന്നുണ്ട് ജയ് ഭീമില്‍. പുതിയ കാലത്തിന്റെ രാഷ്ട്രീയം എന്താണെന്ന് കൂടിയാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. അനീതിക്കെതിരെ പടപൊരുതാന്‍ ലോകത്തെവിടെയും ചെങ്കൊടിയേന്തിയ മനുഷ്യരുണ്ട് എന്നതു കൂടിയാണ് ചിത്രത്തിന്റെ ഉള്ളടക്കം.

അസാധാരണ മികവോടെ ജയ് ഭീം അണിയിച്ചൊരുക്കിയ സംവിധായകന്‍ ജ്ഞാനവേലും നടീനടന്മാരും സാങ്കേതിക വിദഗ്ധരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അഡ്വ. ചന്ദ്രുവായി അഭിനയിച്ച സൂര്യയും രാജാക്കണ്ണായി അഭിനയിച്ച കെ മണികണ്ഠനുമെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കിയെങ്കിലും ഹൃദയം കവര്‍ന്നത് ശെങ്കിണിയായി അഭിനയിച്ച മലയാളി താരം ലിജോമോള്‍ ജോസ് ആണ്. ലിജോ മോളുടെ അഭിനയം അതി ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ.

കലാസൃഷ്ടികള്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ജയ് ഭീം രാജ്യത്തിന്റെ സാമൂഹികജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in