കടുത്ത നടപടി വേണ്ടെന്ന് അമ്മ നേതൃത്വം, അവമതിപ്പില്ലാതാക്കാന്‍ സ്വയം ഒഴിവാകുന്നുവെന്ന് വിജയ് ബാബു

കടുത്ത നടപടി വേണ്ടെന്ന് അമ്മ നേതൃത്വം, അവമതിപ്പില്ലാതാക്കാന്‍ സ്വയം ഒഴിവാകുന്നുവെന്ന് വിജയ് ബാബു

ലൈംഗികാതിക്രമപരാതികള്‍ അന്വേഷിക്കാനുള്ള ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ട വിജയ് ബാബുവിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടില്‍ താരസംഘടന. മേയ് ഒന്നിന് ചേര്‍ന്ന അവയിലബിള്‍ എക്‌സിക്യുട്ടീവാണ് വിജയ് ബാബുവിനെ മാറ്റി നിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശത്തിന് പകരം സ്വയം മാറിനില്‍ക്കാനുള്ള അവസരം വിജയ് ബാബുവിന് നല്‍കണമെന്ന തീരുമാനത്തിലെത്തിയത്.

സംഘടനക്ക് അവമതിപ്പുണ്ടാകാതിരിക്കാന്‍ നിരപരാധിത്വം തെളിയും വരെ തല്‍ക്കാലം എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അമ്മക്കെതിരെ പരസ്യപ്രതികരണം നടത്തിയ നടന്‍ ഷമ്മി തിലകനോട് മേയ് 17ന് അച്ചടക്ക സമിതിയുടെ മുമ്പാകെ ഹാജരാകാനുള്ള തീരുമാനവും ഇന്നലെ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലുണ്ടായി.

അമ്മ തീരുമാനത്തില്‍ പ്രതിഷേധിച്ച് മാലാ പാര്‍വതിയുടെ രാജി

ലൈംഗികാതിക്രമങ്ങളില്‍ പരാതിക്കും പരിഹാരനിര്‍ദേശത്തിനുമായി രൂപീകരിച്ച താരസംഘടനയായ അമ്മയിലെ ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് മാലാ പാര്‍വതി രാജി വച്ചു. ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അമ്മ നേതൃത്വം തള്ളിയതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ രാജി.

ശ്വേത മേനോന്‍ പ്രിസൈഡിംഗ് ഓഫീസറായ ഇന്റേണല്‍ കമ്മിറ്റി ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ട വിജയ് ബാബുവിനെ അമ്മയുടെ തലപ്പത്ത് നിന്ന് നീക്കണമെന്ന നിര്‍ദേശമാണ് ഏപ്രില്‍ 27ന് എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. കമ്മിറ്റിയില്‍ നിയമവിഭാഗം ചുമതലയുള്ള അംഗവുമായി കൂടി ചര്‍ച്ച ചെയ്തായിരുന്നു ഐ.സി നിര്‍ദേശം. വിജയ് ബാബുവിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് ഐ.സിയില്‍ നിന്ന് രാജി വെക്കുന്നതായും അമ്മ അംഗത്വം തുടരുമെന്നും മാലാ പാര്‍വതി അറിയിച്ചത്. വിജയ് ബാബുവിനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ രാജി വെക്കുമെന്ന് ശ്വേതാ മേനോനും, നടന്‍ ബാബുരാജും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ വിജയ് ബാബു സ്വമേധയാ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിനില്‍്ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

നിരപരാധിത്വം തെളിയുന്നത് വരെ താല്‍ക്കാലികമായി മാറിനില്‍ക്കുന്നുവെന്ന കത്താണ് വിജയ് ബാബു അമ്മ നേതൃത്വത്തിന് അയച്ചത് തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ നിരപരാധിത്വം തെളിയുന്നത് വരെ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കുന്നുവെന്ന് വിജയ് ബാബു താരസംഘടനക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഈ കത്തിന് അംഗീകാരം നല്‍കുകയാണ് മേയ് ഒന്നിന് ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയ്തത്. മോഹന്‍ലാല്‍ പ്രസിഡന്റും മണിയന്‍ പിള്ള രാജു, ശ്വേതാ മേനോന്‍ എന്നിവര്‍ വൈസ് പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയും ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദീഖ് ട്രഷററുമായ താരസംഘടനയുടെ അവയിലബിള്‍ എക്‌സിക്യുട്ടീവാണ് ഇന്നലെ വിജയ് ബാബുവിന്റെ സ്വമേധയാ ഉള്ള മാറി നില്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ലാല്‍ എന്നിവര്‍ നടപടി വേണമെന്ന നിലപാടിലായിരുന്നു.

ഇരയുടെ പേര് പറഞ്ഞു എന്നുള്ളത് ഗുരുതരമായ ഒരു നിയമ പ്രശ്‌നമാണ്. നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഐസി മെമ്പര്‍ ആയി ഇരുന്നുകൊണ്ട് ചില ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അത് പ്രകാരം അവര്‍ നടപടി സ്വീകരിച്ചു. പക്ഷെ, ചെയ്ത രീതി സമ്യമനത്തിന്റെയും സമന്വയത്തിന്റെയും വഴിയാണ്. അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയായതാവില്ല. അത് ഐസിസി മെമ്പറായിരുന്ന് കൊണ്ട് അംഗീകരിക്കാനാവില്ല. അതുമാത്രമല്ല, ഒരു ഓട്ടോണോമസ് ബോഡിയാണ് ഐസിസി. അപ്പോള്‍ അതിന്റെ ശുപാര്‍ശയെ അത്രയും ഗൗരവമായി കാണുന്നുണ്ടോ എന്ന സംശയം വന്നതുകൊണ്ടാണ് രാജിവച്ചത്.
മാലാ പാര്‍വ്വതി
കടുത്ത നടപടി വേണ്ടെന്ന് അമ്മ നേതൃത്വം, അവമതിപ്പില്ലാതാക്കാന്‍ സ്വയം ഒഴിവാകുന്നുവെന്ന് വിജയ് ബാബു
ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുത്തില്ല; രാജിവക്കാനുള്ള കാരണം വ്യക്തമാക്കി മാലാ പാര്‍വ്വതി

ലൈംഗിക ചൂഷണമുള്‍പ്പെടെ തടയുന്നതിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനുമാണ് ഐ.സി ലക്ഷ്യമിടുന്നതെന്നും വെറുമൊരു പരാതി പരിഹാര സെല്‍ അല്ലെന്നും മാലാപാര്‍വതി രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in