കനകാലയ ബംഗ്ലാവിലെ ‘കമ്പനി’, സുഡാനി മുതല്‍ തമാശ വരെ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് സിനിമകള്‍

കനകാലയ ബംഗ്ലാവിലെ ‘കമ്പനി’, സുഡാനി മുതല്‍ തമാശ വരെ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് സിനിമകള്‍

മലയാള സിനിമ അവതരണത്തിലും കഥ പറച്ചിലിലും സമകാലീനമായി മുന്നേറുമ്പോള്‍ അതിന്റെ അമരത്തും അണിയത്തുമായി മുന്നേറുന്ന കോഴിക്കോടന്‍ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് യുവചലച്ചിത്രകാരനായ രാജേഷ് രവി. സുഡാനി ഫ്രം നൈജീരിയ മുതല്‍ റിലീസ് ചെയ്യാനിരിക്കുന്ന തമാശ വരെയുള്ള സിനിമകളുടെ അണിയറക്കാരില്‍ പ്രധാനികള്‍ ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ട ഒരു കൂട്ടമാണ്. കോഴിക്കോട് കനകാലയാ ബംഗ്ലാവ് എന്ന വാടകവീട്ടില്‍ നിന്ന് നാല് വര്‍ഷമായി രാപ്പകല്‍ സിനിമ ചര്‍ച്ച ചെയ്ത ചങ്ങാതിമാരുടെ സിനിമകള്‍ ഒരുമിച്ചെത്തുന്ന ആഹ്ലാദം കൂടെ പങ്കിടുകയാണ് രാജേഷ്

സുഡാനി ഫ്രം നൈജീരിയയുടെ സഹരചയിതാവും സംവിധായകനുമായ സക്കരിയ മുഹമ്മദ്, കെഎല്‍ടെന്‍ പത്ത് സംവിധായകനും, സുഡാനി ഫ്രം നൈജീരിയ, വൈറസ് എന്നീ സിനിമകളുടെ സഹ തിരക്കഥാകൃത്തും തമാശയിലെ ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരി, മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ രചയിതാവ് ഹര്‍ഷാദ്, വരത്തന്റെ തിരക്കഥാകൃത്തുകളും വൈറസിന്റെ സഹ തിരക്കഥാകൃത്തുക്കളുമായ സുഹാസ്-ഷറഫ് കൂട്ടുകെട്ട്, തമാശയുടെ രചയിതാവും സംവിധായകനുമായ അഷ്‌റഫ് ഹംസ, വന്നതും വരുന്നതുമായ സിനിമകളുടെ അണിയറയിലുള്ള കനകാലയ ബംഗ്ലാവുകാര്‍ ഇവരാണ്. ഇതോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ അവശേഷിക്കുന്നവര്‍ സിനിമയുമായി വരാനിരിക്കുന്നു.

ഗൗരവമുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ദായോം പന്ത്രണ്ടും എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് ഹര്‍ഷാദ് ആണ് ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം സിനിമയിലെത്തിയത്. അബു വളയംകുളം, ലുക്മാന്‍ തുടങ്ങിവയരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഹര്‍ഷാദിന്റെ തിരക്കഥയിലാണ് ഉണ്ട. അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചരിത്രസിനിമയുടെയും രചയിതാവാണ് ഹര്‍ഷാദ്. ഹര്‍ഷാദിന് പിന്നാലെ മുഹസിന്‍ പരാരി കെഎല്‍ ടെന്‍ പത്ത് എന്ന ചിത്രവുമായി എത്തി. മുഹസിന്‍ പരാരി ആദ്യം സംവിധാനം ചെയ്ത നേറ്റീവ് ബാപ്പ ഫാസിസത്തിനെതിരെയും ഭരണകൂട ഭീകരതയെയും ചോദ്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബം ആയിരുന്നു. മാമുക്കോയയായിരുന്നു കേന്ദ്രകഥാപാത്രം. ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ എന്ന പേരില്‍ മുഹ്‌സിന്‍ ഇതിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരുന്നു.

മലപ്പുറത്തിനെതിരെ നിലനിന്നിരുന്ന പൊതുബോധത്തെയും സിനിമകള്‍ കാലങ്ങളായി നിര്‍മ്മിച്ചെടുത്ത മുസ്ലിം വിരുദ്ധ ടാഗിനെയും പൊളിച്ചടുക്കുന്നതായിരുന്നു ഈ സിനിമ. പിന്നാലെയാണ് സുഡാനി ഫ്രം നൈജീരിയയുമായി സക്കരിയാ മുഹമ്മദ് വരുന്നത്. ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സുഡാനിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ മുഹസിന്‍ പരാരി ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in