രണ്ട് കോടിയോളം കൊവിഡ് പരിശോധന നടത്തിയതിനാലാണ് ലോകത്ത് ഏറ്റവുമധികം മരണവും രോഗികളുടെ എണ്ണവും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ അമേരിക്കയേക്കാള്‍ രോഗബാധിതര്‍ ഉണ്ടാവുക ഇന്ത്യയിലും ചൈനയിലുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് കൊറോണ പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ വ്യാപകമായ ടെസ്റ്റുകള്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക 2 കോടിയോളം ടെസ്റ്റ് നടത്തി. ജര്‍മനി 40 ലക്ഷത്തോളവും ദക്ഷിണ കൊറിയ 30 ലക്ഷത്തോളവും പരിശോധനകളാണ് നടത്തിയത്.
ഇന്ത്യയിലും ചൈനയിലും പരിശോധന വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്താനാകുമെന്നും ട്രംപ് വാദിച്ചു. 1,897,239 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗബാധയില്‍ ഒന്നാം സ്ഥാനമാണ് യുഎസ്സിന്. 109,127 പേര്‍ക്കാണ് ഇതുവരെ ജീവഹാനിയുണ്ടായത്. ചൈനയിലെ വുഹാന്‍ ആണ് വൈറസിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍ രോഗബാധയുടെ കാര്യത്തില്‍ ചൈനയിപ്പോള്‍ പതിനെട്ടാം സ്ഥാനത്താണ്. 84,177 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് ചൈന പുറത്തുവിട്ട കണക്ക്. 4634 പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. ഇന്ത്യ ആറാം സ്ഥാനത്താണ്. 2,36,657 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധയുണ്ടായത്. 1,14072 പേര്‍ക്ക് ഭേദമായി. 6642 പേരാണ് മരിച്ചത്.