ചെക്ക്പോസ്റ്റുകളില്‍ പാസ്സ് ഇല്ലാതെ വരുന്നവരോട്, ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്, തെറ്റിയാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് മുഹമ്മദ് അഷീല്‍

ചെക്ക്പോസ്റ്റുകളില്‍ പാസ്സ് ഇല്ലാതെ വരുന്നവരോട്, ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്, തെറ്റിയാല്‍  പിടിച്ചാല്‍ കിട്ടില്ലെന്ന് മുഹമ്മദ് അഷീല്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നടപടിക്രമങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ തയ്യാറാകണമെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ നമ്മള്‍ സുരക്ഷിതരാണെന്ന വല്ലാത്ത തോന്നല്‍ ഉണ്ടാകരുത്. ചെക്ക് പോസ്റ്റുകളില്‍ വന്ന് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കി അകത്ത് കയറാമെന്ന് കരുതുന്നവരും അവരുടെ കൂടെനില്‍ക്കുന്നവരും സാഹചര്യം മനസിലാക്കണമെന്നും മുഹമ്മദ് അഷീല്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു. മാധ്യമങ്ങളും ഇക്കാര്യത്തില്‍ കുറച്ച് കൂടി ശ്രദ്ധ കാണിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡോക്ടര്‍ മുഹമ്മദ് അഷീലിന്റെ വാക്കുകള്‍:

അന്യസംസ്ഥാനങ്ങളില്‍ വരുന്ന ചിലര്‍ അതിര്‍ത്തികളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. പാസ്സ് ഇല്ലാതെ വരാന്‍ അനുവദിക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എല്ലാവരും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കേരളത്തിന് പുറത്ത് മുഴുവന്‍ പ്രശ്‌നമാണ്, കേരളത്തില്‍ ഇനി ഒന്നും പേടിക്കാനില്ലെന്നാണ് എന്ന് വിചാരിക്കുന്നത് വലിയ തെറ്റാണ്. നമ്മള്‍ ആദ്യം മുതല്‍ മാതൃകയായി കണ്ടിരുന്ന പല രാജ്യങ്ങളിലെയും അവസ്ഥ ശ്രദ്ധിക്കണം, സിങ്കപ്പൂരില്‍ ആദ്യത്തെ നാളുകളില്‍ വളരെ കുറവ് കേസുകളുണ്ടായിരുന്ന സിങ്കപ്പൂരില്‍ ഒന്ന് റിലാക്‌സ് ചെയ്തപ്പോള്‍ ഒരുമാസത്തിനുള്ളില്‍ കേസുകള്‍ വലിയ രീതിയില്‍ വര്‍ധിച്ചു. സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെടുത്ത് നോക്കിയാലും ഇത് തന്നെയാണ് അവസ്ഥ. ഗ്രീന്‍ സോണായിരുന്ന കോട്ടയം ഒറ്റയടിക്കാണ് റെഡ് സോണിലേക്ക് വന്നത്. കാര്യങ്ങളൊക്കെ തകിടം മറിയാന്‍ ഒരു സമയവും എടുക്കില്ല.

കേരളത്തില്‍ ഇനി വെറും 3 ശതമാനം കേസുകളാണ് റിക്കവര്‍ ആകാനുള്ളത്. ലോകത്തിലെ തന്നെ റിക്കവറി റേറ്റില്‍ മുന്നിലാണ് കേരളം. ഈ സാഹചര്യത്തിലും നമ്മള്‍ വല്ലാതെ സുരക്ഷിതരാണെന്ന് തോന്നരുത്. രാജ്യത്തിന് പുറത്തുള്ളവരെയും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെയും തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിന്റെ താളം തെറ്റിക്കരുത്. തെറ്റിയാല്‍ പിന്നെ നമ്മള്‍ വിചിരിച്ചിടത്തൊന്നും നിക്കില്ല. അത്ഭുതങ്ങളല്ല കേരളത്തില്‍ സംഭവിച്ചത്, ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് രോഗവ്യാപനം കുറച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ വരുന്നവരെ കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് അതിര്‍ത്തികള്‍ കടത്തിവിടുന്നത്. ഈ പോരാട്ടത്തില്‍ എല്ലാവരും പ്രയത്‌നിക്കുന്ന സമയത്ത് ആരെയെങ്കിലും പറ്റിക്കുക എന്ന ചിന്താഗതി ഉണ്ടാകാന്‍ പാടില്ല. ഹീറ്റ് സ്‌കാനറിനെ പറ്റിക്കാന്‍ പാരസെറ്റാമോള്‍ കഴിച്ചുകൊണ്ട് വരും. ആരെയാണ് നിങ്ങള്‍ പറ്റിക്കുന്നത്. രോഗലക്ഷണമില്ലെന്ന് കണ്ടാല്‍ നിങ്ങള്‍ പോകുന്നത് സ്വന്തം വീടുകളിലേക്കല്ലെ. സമൂഹത്തിലേക്ക് രോഗം പടര്‍ത്തുകയല്ലെ ചെയ്യുന്നത്. രോഗലക്ഷണമുണ്ടെങ്കില്‍ അത് കൃത്യമായി പറഞ്ഞത് ആശുപത്രി അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റൈനില്‍ പോകണം.

ബോര്‍ഡറില്‍ വന്ന് നിന്ന്, ഞങ്ങളെ കയറ്റുന്നില്ലെന്ന് പറഞ്ഞ് ഒരു വിഷയമുണ്ടാക്കിയാല്‍ നമ്മള്‍ ഇത്രയും നാള്‍ എടുത്ത ശ്രമങ്ങള്‍ എല്ലാം നിമിഷ നേരെ കൊണ്ട് തകരാന്‍ സാധ്യതയുണ്ട്. മാധ്യമങ്ങളും ഇക്കാര്യത്ത് കുറച്ച് കൂടി ശ്രദ്ധ കാണിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in