'ഒരു ഡയറക്ടര്‍ ഓട്ടോക്കാരനും മറ്റൊരാള്‍ ലോഡ്ജ് നടത്തിപ്പുകാരനും'; ടെലി മെഡിസിന്‍ പദ്ധതിക്ക് പിന്നില്‍ വന്‍ തട്ടിപ്പെന്ന് വി.ഡി സതീശന്‍

'ഒരു ഡയറക്ടര്‍ ഓട്ടോക്കാരനും മറ്റൊരാള്‍ ലോഡ്ജ് നടത്തിപ്പുകാരനും'; ടെലി മെഡിസിന്‍ പദ്ധതിക്ക് പിന്നില്‍ വന്‍ തട്ടിപ്പെന്ന് വി.ഡി സതീശന്‍

സ്പ്രിങ്ക്‌ളറിന് പിന്നാലെ. സംസ്ഥാന സര്‍ക്കാര്‍ ഐഎംഎയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ടെലി മെഡിസിന്‍ പദ്ധതിക്ക് പിന്നിലും വന്‍ തട്ടിപ്പെന്ന് വിഡി സതീശന്‍ എംഎല്‍എ. മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക മുമ്പ് മാത്രമാണ് നടത്തിപ്പിനുള്ള Quickdr Healthcare pvt Ltd കമ്പനി രൂപീകൃതമായത്. പിണറായി വിജിയന്റെ പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കമ്പനിയുടെ വെബ്‌സൈറ്റ് പോലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പദ്ധതിച്ചുമതല നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഫെബ്രുവരി 19 നാണ് കമ്പനി രൂപികരിച്ചത്. ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത് ദുരൂഹമാണ്. ക്വാറന്റീനിലുള്ള ഡോക്ടര്‍മാരെ വിളിച്ചാല്‍ സഹായം ലഭിക്കുന്നതിന് ക്വിക്ഡിആര്‍ എന്ന ആപ്പാണുള്ളത്. രോഗികള്‍ ഡോക്ടര്‍മാരുമായി സംസാരിക്കുമ്പോഴുള്ള വിവരങ്ങളും ഫോണ്‍ കോളും മെഡിക്കല്‍ റെക്കോര്‍ഡുകളും കമ്പനിയുടെ സെര്‍വറിലേക്കാണ് പോകുന്നത്.

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള ഇടപാടിനേക്കാള്‍ ദുരൂഹമാണ് ഇത്. സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ ബിനാമി സ്ഥാപനമാണോ ഇതെന്ന് പരിശോധിക്കണമെന്നും വിഡിസതീന്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരാള്‍ ഓട്ടോ ഡ്രൈവറാണ്. മറ്റൊരാള്‍ തിരുവനന്തപുരത്തെ ലോഡ്ജ് നടത്തിപ്പുകാരനുമാണ്. കമ്പനി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം തിരക്കിയപ്പോള്‍ ലഭിച്ച രേഖകളിലാണ് ഈ വിവരമുള്ളത്. എന്ത് വിശ്വാസ്യതയുടെ പുറത്താണ് സര്‍ക്കാര്‍ ഈ കമ്പനിയെ പദ്ധതി ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ടെക്‌നോപാര്‍ക്കിലെ കമ്പനികളും, മറ്റ് സ്റ്റാര്‍ട്ട് അപ് കമ്പനികളും രംഗത്തുവന്നിരുന്നെങ്കിലും അവരെയെല്ലാം ഒഴിവാക്കിയാണ് സ്വന്തം വെബ്‌സൈറ്റ് പോലുമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത്. എന്ത് സാഹചര്യത്തിലാണിതെന്ന് വ്യക്തമാക്കണം. ആരാണ് ഇതിന് പിന്നിലെന്നും സതീശന്‍ ചോദിക്കുന്നു. എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

ലോകത്ത് ആരോഗ്യവിവരങ്ങള്‍ ഏറ്റവും വിലപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇവയെല്ലാം അവയവ മാഫിയകള്‍ക്കും മരുന്ന് കമ്പനികള്‍ക്കുമെല്ലാം പോകാനിടയുണ്ട്. എത് നടപടിക്രമം അനുസരിച്ചാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുമ്പോള്‍ സെല്‍ഫിയെടുക്കുമ്പോള്‍ ഡാറ്റ പോകുന്നുണ്ടല്ലോയെന്നാണ് മന്ത്രിമാര്‍ പോലും പറയുന്നത്. വിവര സുരക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ സ്വാഗതം ചെയ്തവരാണ് ഡാറ്റ പ്രൈവസി വേണ്ടെന്ന് പറയുന്നത്. ഡബ്ല്യുഎച്ച്ഒയുടെ കയ്യില്‍ 2 കോടി മലയാളികളുടെ വിവരങ്ങളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ പോലും ഇല്ലാത്ത ഡാറ്റ എങ്ങനെ അവിടെയെത്തിയെന്നും വി. ഡി സതീശന്‍ ചോദിച്ചു.

തങ്ങളുടെ സേവനം സംബന്ധിച്ച് QuickDr കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത് ഇങ്ങനെ

കേരള സര്‍ക്കാര്‍ IMAയും, ക്വിക് ഡോക്ടറുമായി( QuikDr) ചേര്‍ന്ന് നിങ്ങള്‍ക്കായി നല്‍കുന്നു മൊബൈലില്‍ ഡോക്ടറുടെ സേവനം.

രോഗ സാധ്യത ഉള്ളവരോ അടുത്തിടെ വിദേശ യാത്രകള്‍ ചെയ്തിട്ടുള്ളവരോ രോഗികളുമായി സമ്പര്‍ക്കമുള്ള ജോലിയില്‍ വ്യാപൃതരായവരോ ആയിട്ടുള്ളവര്‍ക്കാണ് ടെലിമെഡിസിന്‍ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

kerala.gov.in ല്‍ കയറുമ്പോള്‍ കാണുന്ന ബാനറില്‍ റിപ്പോര്‍ട്ടിങ്ങിനായി ക്ലിക്ക് ചെയ്യാവുന്നതാണ്.

വരുന്ന പേജില്‍ നാല് കള്ളികളില്‍ ഏത് വിഭാഗത്തിലാണ് നിങ്ങള്‍ ഉള്‍പ്പെടുന്നത് എന്ന കണ്ടെത്തി വിശദംശങ്ങള്‍ നല്‍കുക.

അവസാനം ലഭ്യമാകുന്ന പേജില്‍ ടെലിമെഡിസിന്‍ സേവനം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക.

ആവശ്യമുണ്ടെന്ന് ക്ലിക്ക് ചെയ്താല്‍, നിങ്ങള്‍ക്ക് ഒരു പാസ്സ്വേര്‍ഡ് SMS വഴി ലഭ്യമാകും.

പാസ്സ്വേര്‍ഡ് ഉപയോഗിച്ച് https://quikdr.com ലോഗിന്‍ ചെയ്തു ഡോക്ടറിനെ തിരഞ്ഞെടുത്ത് കണ്‍സള്‍റ്റേഷന്‍ സമയം ഉറപ്പാക്കാവുന്നതാണ്.

മീറ്റിംഗ് ഐഡി SMS വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങള്‍ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വീഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന കണ്‍സള്‍ട്ട് ചെയ്യാവുന്നതാണ്.

വീഡിയോ കോണ്‍ഫറന്‍സ് ചെയുന്നതിനായ് ക്വിക് ഡോക്ടര്‍ ലൈറ്റ് ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. (https://play.google.com/store/apps/details...). അതും അല്ലെങ്കില്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം quikdr.com വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് google Chrome ബ്രൌസര്‍ ഉപയോഗിച്ച് കണ്‍സള്‍ട്ടേഷന്‍ നടത്താവുന്നതാണ്.

ഡോക്ടര്‍ തരുന്ന കുറിപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇ-മെയില്‍ വഴിയും അവ ലഭ്യമാകും.

തുടര്‍ന്ന് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in