'മുഖ്യമന്ത്രി ഒന്നാം പ്രതി'; സ്പ്രിംഗ്ലര്‍ കരാര്‍ മലയാളി ജീവന്‍ അപകടത്തിലാക്കുന്ന ക്രിമിനല്‍ നടപടിയെന്ന് ചെന്നിത്തല

'മുഖ്യമന്ത്രി ഒന്നാം പ്രതി'; സ്പ്രിംഗ്ലര്‍ കരാര്‍ മലയാളി ജീവന്‍ അപകടത്തിലാക്കുന്ന ക്രിമിനല്‍ നടപടിയെന്ന് ചെന്നിത്തല

സ്പ്രിംഗ്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. 200 കോടിയുടെ ഡാറ്റയാണ് കമ്പനിക്ക് ലഭിച്ചത്. ലാവ്‌ലിന്‍ ഇടപാടിലെ ഉപകരാറിന് സമാനമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കരാര്‍ അഴിമതി മാത്രമല്ല ക്രിമിനല്‍ നടപടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലയാളിയുടെ ജീവന്‍ പോലും അപകടത്തിലാണ്. കമ്പനിയുടെ ചരിത്രം അന്വേഷിക്കാന്‍ തയ്യാറായില്ല. കരാറുമായി ബന്ധപ്പെട്ട ഒരു ഫയല്‍ പോലും സര്‍ക്കാറിന്റെ കൈവശമില്ല. നിയമവകുപ്പ് പരിശോധിക്കാതെയാണ് കരാറിലേര്‍പ്പെട്ടത്. കമ്പനിക്കെതിരെ കേസ് കൊടുക്കാന്‍ ന്യൂയോര്‍ക്കില്‍ പോകണം.

ആരോഗ്യരംഗത്തെ ഡാറ്റയ്ക്ക വന്‍ വിപണിമൂല്യമുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റയാണ് അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചത്.ആശാവര്‍ക്കാര്‍മാരെ ഉപയോഗിച്ച് വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി 41 ചോദ്യങ്ങള്‍ തയ്യാറാക്കി. ഈ വിവരങ്ങള്‍ കമ്പനിക്ക് കൈമാറി.

കരാറിന് പിന്നിലെ കുരുട്ട് ബുദ്ധിയാരുടേതാണെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യമായിരുന്നെങ്കില്‍ എല്ലാവരേയും അറിയിച്ച് ചെയ്യാമായിരുന്നു.അന്താരാഷ്ട്ര കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് മന്ത്രിസഭാ യോഗം പോലും ചര്‍ച്ച ചെയ്തില്ല. അതീവ രഹസ്യമായി ചെയ്തതിലൂടെ ഇതിന് പിന്നിലെ ലക്ഷ്യം വ്യക്തമാകുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in