9 പേര്‍ക്ക് കൂടി കൊവിഡ്, ‘സമാന്തര സമൂഹഅടുക്കളയുമായി മത്സരം വേണ്ട’

9 പേര്‍ക്ക് കൂടി കൊവിഡ്, ‘സമാന്തര സമൂഹഅടുക്കളയുമായി മത്സരം വേണ്ട’

സംസ്ഥാനത്ത് 9 പേരില്‍ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്ന് പേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോ ആളുകള്‍ വീതം. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്, മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

12 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍-5, എറണാകുളം-4, തിരുവനന്തപുരം, കാസര്‍കോട്, ആലപ്പുഴ ഓരോ ആളുകള്‍ വീതം. ഇതുവരെ 336 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 146,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 145,934 പേരും ആശുപത്രികളില്‍ 752 പേര്‍. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10250 എണ്ണം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി.

സമൂഹ അടുക്കളയുടെ കാര്യത്തില്‍ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി. 9 സ്ഥലങ്ങളില്‍ കമ്യൂണിറ്റി കിച്ചന് സമാന്തരമായി അടുക്കളകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് അടക്കം സാധ്യത ഉള്ളതിനാല്‍ ഇത്തരത്തില്‍ മത്സരം പാടില്ല. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണം. ലോക്ക് ഡൗണ്‍ കാലത്തിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ ലഭിച്ചത് കേന്ദ്ര സര്‍ക്കാരിന് അയച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൊബൈല്‍ റീചാര്‍ജ് ഷോപ്പ് ഞായറാഴ്ച മാത്രം തുറക്കാന്‍ തീരുമാനിച്ചു. വര്‍ക്ക് ഷോപ്പുകള്‍ വ്യാഴം,ഞായര്‍ ദിവസങ്ങളിലും തുറക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പരിശോധന വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി. എംപിമാരുടെ ഫണ്ട് നിര്‍ത്തലാക്കിയത് പ്രാദേശിക വികസനത്തെ ബാധിക്കും. ഈ തീരുമാനം ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. ശമ്പളം മുടങ്ങിയ ക്ഷേത്ര ജീവനക്കാര്‍ക്ക് സഹായം നല്‍കും. ലോകാരോഗ്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. നഴ്സുമാരുടെ ത്യാഗോജ്വല പ്രവര്‍ത്തനത്തില്‍ കേരളം അഭിമാനം കൊള്ളുന്നുവെന്നും മുഖ്യമന്ത്രി. പച്ചക്കറിവിളകള്‍ കേടാകാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് സംഭരിക്കും. ചരക്ക് നീക്കത്തില്‍ ശ്രദ്ധ കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകാരോഗ്യ ദിനമായ ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ്പ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തിന്റെ രക്തസാക്ഷിയാണ് ലിനി. കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച വയോഗികര്‍ക്ക് രോഗം ബേധമായത് ആരോഗ്യ മേഖലയുടെ നേട്ടമാണ്. ഏത് പ്രതികൂല സാഹചര്യങ്ങളും നേരിട്ട് മനുഷ്യജീവന്‍ രക്ഷിക്കാന്‍ നഴ്‌സുമാര്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ നമുക്ക് അഭിമാനമുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും, മഹാരാഷ്ട്ര- ഡല്‍ഹി മുഖ്യമന്ത്രിമാര്‍ക്കും കേരളം കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in