ഹോം ക്വാറന്റീന്‍ ലംഘിച്ചത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചീത്തവിളി; മുന്‍മേയര്‍ എ കെ പ്രേമജത്തിനെതിരെ കേസ്

ഹോം ക്വാറന്റീന്‍ ലംഘിച്ചത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചീത്തവിളി; മുന്‍മേയര്‍ എ കെ പ്രേമജത്തിനെതിരെ കേസ്

മകന്റെ ഹോം ക്വാറന്റീന്‍ ലംഘിച്ചുവെന്ന പരാതി അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ചോദ്യം ചെയ്ത കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ എകെ പ്രേമജത്തിനെതിരെ പൊലീസ് കേസ്സെടുത്തു. സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന്‍ ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് തട്ടിക്കയറിയെന്നായിരുന്നു പരാതി. മെഡിക്കല്‍ കോളെജ് പൊലീസാണ് കേസ്സെടുത്തിരിക്കുന്നത്.

മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. ബീന ജോയന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷനോജ് എന്നിവരാണ് പരാതി നല്‍കിയത്. എകെ പ്രേമജത്തിന്റെ മകനും കുടുംബവും ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം.ഓസ്‌ട്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റിംഗ് കാലാവധി.

ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു.ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുന്‍ മേയര്‍ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.

കൊവിഡ് രോഗം രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in