കാസര്‍ഗോഡ് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്, 1500 പൊലീസുകാരെ വിന്യസിച്ചു

കാസര്‍ഗോഡ് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്, 1500 പൊലീസുകാരെ വിന്യസിച്ചു

ജില്ലയില്‍ സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് കര്‍ശനിയന്ത്രണത്തില്‍. ജില്ലയിലെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായ അവസ്ഥയാണെന്നും കര്‍ക്കശമായ പൊലീസ് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1500 പൊലീസുകാരെ ജില്ലയില്‍ വിന്യസിക്കും.

വടക്കന്‍ മേഖലാ ഐ ജി അശോക് യാദവ്, എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ വിജയ സാഖറെ, ഡി ഐ ജി സേതുരാമന്‍, കോട്ടയം കൈംബ്രാഞ്ച് എസ് പി സാബു മാത്യു, ടെലികമ്യൂണിക്കേഷന്‍ എസ് പി ഡി ശില്‍പ എന്നിവരാണ് പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും. ഇതിനായി 10 വാഹനങ്ങളില്‍ 50 പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയതിനു ശേഷമേ പോകാന്‍ അനുവദിക്കൂ. പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കര്‍ക്കശമായ നിരീക്ഷണവും ഇടപെടലും അവിടെ വേണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച 28 പേരില്‍ 19 പേര്‍ കാസര്‍ഗോഡാണ്. ജില്ലയിലെ അതിര്‍ത്തികള്‍ രാവിലെ തന്നെ പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. കൂട്ടംകൂടുന്നവരെ പൊലീസ് രാവിലെ മുതല്‍ പിരിച്ചുവിടുന്നുണ്ട്

സംസ്ഥാനത്ത് ആകെ 64,320 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4291 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2987 നെഗറ്റീവാണ് എന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച കാസര്‍ഗോഡ് സ്വദേശി ആരോഗ്യവകുപ്പിനോട് നിസഹകരം തുടര്‍ന്ന് വെല്ലുവിളിയായിരുന്നു. സമ്പര്‍ക്കപാത പൂര്‍ണമായി കൈമാറാനും ഇദ്ദേഹം തയ്യാറായിരുന്നില്ല. ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണവും നടക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in