ശ്രീചിത്ര: ഡോക്ടര്‍ എന്ന നിലയില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നുവെന്ന് ഡോ.ബി ഇക്ബാല്‍

ശ്രീചിത്ര: ഡോക്ടര്‍ എന്ന നിലയില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നുവെന്ന് ഡോ.ബി ഇക്ബാല്‍

പഠനത്തിനായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ശ്രീ ചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം ഡോക്ടറില്‍ നിന്നുണ്ടായ അപരിഹാര്യമായ പെരുമാറ്റ ദൂഷ്യമെന്ന് ഡോ.ബി ഇക്ബാല്‍. മഹത്തായ പാരമ്പര്യമുള്ള വൈദ്യലോകത്തിന് അപമാനം വരുത്തിയ ഡോക്ടറുടെ നടപടിയില്‍ ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നുവെന്നും ബി ഇക്ബാല്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്.

ഡോ ബി ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

വൈദ്യസേവനം നടത്തുന്നവര്‍ അംഗീകൃത പെരുമാറ്റ ചട്ടങ്ങളും വൈദ്യശാസ്ത്ര നൈതികതയും ഏത് പ്രതികൂല സാഹചര്യങ്ങളിലും കര്‍ശനമായി പാലിക്കാന്‍ ബാധ്യതയുള്ളവരാണ്. എല്ലാ രോഗങ്ങളും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയണമെന്നില്ല എന്നാല്‍ ഡോക്ടര്‍മാര്‍ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഒരു സാഹചര്യത്തിലും രോഗികള്‍ക്ക് ഹാനിക്കരമായ യാതൊന്നും ചെയ്യാന്‍ പാടില്ലെന്നാണെന്ന് (Firsr Do no Harm: Primum Non Nocere) ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റ്‌സ് വൈദ്യസമൂഹത്തെ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെ ഈ അടിസ്ഥാന പ്രമാണങ്ങളെല്ലാം ലംഘിച്ച് കൊണ്ടും കോറോണ ബാധ നിയന്ത്രിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കൊണ്ടും സ്‌പെയിനില്‍ നിന്നെത്തിയ ഉന്നത ശ്രേണിയിലുള്ള ഒരു ഡോക്ടര്‍ ഗുരുതരമായ രോഗികളെ ചികിത്സിക്കുന്ന കേരളത്തിലെ പ്രശസ്ത സ്ഥാപനമായ ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ തന്റെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും ജീവന്‍ അപകടത്തിലാക്കികൊണ്ട് ഏതാനും ദിവസം പ്രവര്‍ത്തിച്ചുവെന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായി പോയി.

രോഗികളുടെ താത്പര്യം സംരക്ഷിക്കാന്‍ ജീവന്‍ വരെ ബലികൊടുക്കാന്‍ തയ്യാറായ നിരവധി ഭിഷഗ്വരന്മാരുടെ ത്യാഗോജ്വലമായ സംഭാവനകള്‍ കൊണ്ട് സമ്പന്നമാണ് വൈദ്യശാസ്ത്ര ചരിത്രം

ആധുനികവും പൌരാണികവുമായ വൈദ്യശാസ്ത്ര ചരിത്രം പരിശോധിച്ചാല്‍ സ്വന്തം ജീവന്‍ ബലികഴിച്ച് രോഗവ്യാപനം തടയുന്നതിനും രോഗികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഡോക്ടര്‍മാര്‍ നടത്തിയ നിരവധി ഇടപെടലുകള്‍ കാണാന്‍ കഴിയും രോഗാണുക്കള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ പ്രസവമെടുക്കുന്ന ഡോക്ടര്‍മാര്‍ അനുനാശക ലായനിയില്‍ കൈകഴുകേണ്ടതാണെന്ന് വൈദ്യലോകത്തെ പഠിപ്പിക്കയും അതിന്റെ പേരില്‍ പീഠനം അനുഭവിക്കുകയും ചെയ്ത ഭിഷഗ്വരനാണ് ഡോ ഇഗ്‌നാസ് ഫിലിപ് സെമ്മല്‍ വീസ് (1818-63). എന്നാല്‍ സെമ്മല്‍ വീസിനെ ഭ്രാന്തനെന്ന് മൂദ്രകുത്തി ചിത്തരോഗാശുപത്രിയില്‍ അടക്കുകയാണുണ്ടായത്. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സിമ്മല്‍ വീസിനെ ക്രൂരമായി മര്‍ദ്ദിക്കയും തുടര്‍ന്ന് മുറിവുകളില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹം മരണമടയുകയും ചെയ്തു. പ്രസാവനന്തരമുണ്ടാവുന്ന അനണുബാധയും തുടര്‍ന്നുണ്ടാകുന്ന മാതൃമരണങ്ങളും ഒഴിവാക്കപ്പെട്ടത് സെമ്മല്‍ വീസ് നിര്‍ദ്ദേശിച്ച വളരെ ലളിതമായ നിര്‍ദ്ദേശം പില്‍ക്കാലത്ത് നടപ്പിലാക്കപ്പെട്ടതോടെയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണ രോഗ വ്യാപനം തടയാനായി കൈ വൃത്തിയായി കഴുകുമ്പോള്‍ സെമ്മല്‍ വീസിന്റെ രക്തസാക്ഷിത്വം നമ്മുടെ ഓര്‍മ്മയിലേക്ക് കടന്ന് വരേണ്ടതാണ്. ഓരോ കൈ കഴുകലുകളും അദ്ദേഹത്തിന് സമര്‍പ്പിക്കുന്ന പ്രണാമമായി കരുതേണ്ടതാണ്. കോറോണ കാലത്തും പൊതു താത്പര്യത്തിനായി സത്യം പറഞ്ഞ് പീഠനവും രക്തസാക്ഷിത്വവും കൈവരിക്കുക എന്ന വൈദ്യശാസ്ത്രത്തിന്റെ മഹത്തായ പാരമ്പര്യം വീണ്ടും ഉയര്‍ത്തെഴുന്നേറ്റിരിക്കയാണ്. ചൈനയില്‍ അപൂര്‍വ്വമായ ഒരു രോഗം വ്യാപിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ആദ്യമായി റീപ്പോര്‍ട്ട് ചെയതത് നേത്ര ഡോക്ടറായ ലിന്‍ വെന്‍ലിയാങ്ങ് ആയിരുന്നു. ലിന്‍ വെന്‍ ലിങ്ങും, സെമ്മല്‍ വീസിനെ പോലെ പീഠിപ്പിക്കപ്പെട്ടു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ഡോ ലീനിനെതിരെ അധികൃതര്‍ നടപടിയെടുക്കുയും താന്‍ പറഞ്ഞത് തെറ്റാണെന്ന് അദ്ദേഹത്തില്‍ നിന്നെഴുതി വാങ്ങയും ചെയ്തു. പിന്നീട് ഒരു രോഗിയില്‍ നിന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ അവഗണിച്ച കൊറോണ ബാധിച്ച് 34 മത്തെ വയസ്സില്‍ ലിന്‍ മരണമടഞ്ഞു

രോഗികളുടെ താത്പര്യം സംരക്ഷിക്കാന്‍ ജീവന്‍ വരെ ബലികൊടുക്കാന്‍ തയ്യാറായ നിരവധി ഭിഷഗ്വരന്മാരുടെ ത്യാഗോജ്വലമായ സംഭാവനകള്‍ കൊണ്ട് സമ്പന്നമാണ് വൈദ്യശാസ്ത്ര ചരിത്രം. സെമ്മല്‍ വീസിന്റെയും ലിന്‍ വെന്‍ലിയാങ്ങും കുടുംബത്തില്‍ പെട്ടവരാണെന്നതില്‍ അഭിമാനിക്കുന്നവരാണ് വൈദ്യസമൂഹത്തിലുള്ളവര്‍.മഹത്തായ പാരമ്പര്യമുള്ള വൈദ്യലോകത്തിന് അപമാനം വരുത്തികൊണ്ട് ശ്രീചിത്രയിലെ ഡോക്ടറില്‍ നിന്നുണ്ടായ അപരിഹാര്യമായ പെരുമാറ്റ ദൂഷ്യത്തില്‍ കലവറയില്ലാതെ കുറ്റബോധം പ്രകടിപ്പിച്ച് കൊണ്ട് ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in