ഈ വർഷം,വ്യക്തിപരമായ തിരക്കുകളാലും പുതിയ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടും എഴുത്തും വായനയും തീരെ കുറവായിരുന്നു.ഒരുപാട് നല്ല കഥകൾ പുറത്തിറങ്ങിയ ഒരു വർഷമായിരുന്നു വെങ്കിലും എല്ലാത്തിലേക്കും ചെന്നെത്താൻ സമയപരിമിതികൾ കൊണ്ടായിട്ടില്ല. വായിച്ചതിൽ,മനസ്സിൽ നിൽക്കുന്ന ചില കഥകളെ ഓർത്തെടുക്കാനാണ് ഇവിടെ മുതിരുന്നത്.അതുകൊണ്ട് തന്നെ അന്തിമമായ ഒരു തീർപ്പായി ഇതിനെ കാണേണ്ടതില്ല.
ശിഹാബുദീൻ പൊയ്ത്തുംകടവിൻ്റെ 'കെ.പി.ഉമ്മർ ' ഇഷ്ടപ്പെട്ട ഒരുകഥയായിരുന്നു.വളരെ കൃത്യമായി രാഷ്ട്രീയം പറയുന്ന ഒപ്പം തന്നെ വളരെ ലളിതമായ,സൗന്ദര്യമുള്ള ഒരു കഥ.
ഇ. സന്തോഷ് കുമാറിൻ്റെ ഈകൊല്ലം വന്ന രണ്ടു കഥകളും നല്ലതായിരുന്നു. 'പാവകളുടെ വീട് ' വളരെ വിശേഷപ്പെട്ട ഒന്നായി തോന്നി. മനുഷ്യൻ, അവനുണ്ടായി വന്ന ചരിത്ര-സംസ്കാരിക -സാമൂഹിക ബന്ധങ്ങളെയും അതിൻ്റെ കലർപ്പുകളെയും പറ്റി വളരെ ശക്തമായി ചിന്തിപ്പിക്കുകയും വളരെ വ്യക്തമായി വ്യക്തമായി രാഷ്ട്രീയം അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കഥ. 'വിശുദ്ധൻ്റ ചോര' എന്ന അദ്ദേഹത്തിൻ്റെ കഥയും മികച്ചതായിരുന്നു.
യുവ കഥാകൃത്ത് സുനു ഏ.വി.യുടെ 'അബൂബക്കർ അടപ്രഥമൻ ' ശ്രദ്ധേയമായ ഒരു കഥയായിരുന്നു .അധികമാരും പറയാത്ത എന്നാൽ ഒട്ടൊക്കെ പിരിചിതമായ ഒരു പ്രമേയത്തിൽ വളരെ നല്ല ഒരു കഥ. അതിന്റെ രാഷ്ട്രീയം നമുക്ക് പരിചിതമാണെങ്കിലും പറച്ചിൽ രീതിയും മറ്റും കൊണ്ടും വളരെ നല്ലഒന്നായി എനിക്ക് തോന്നി.
മറ്റൊരു കഥ എം.എ റഫ്മാൻ 'കിത്താബ് മഹൽ'.അതൊരു മദ്രസാധ്യാപകന്റെ ജീവിതം പറയുന്ന,നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ, ഓത്തുപ്പള്ളികൂടാത്തിന്റെ ഗൃഹാതുര സ്മരണകളും ഒക്കെയുള്ള ഒരു കഥ. ഒപ്പം ഈ കാലത്തിൽ മദ്രസാധ്യാപകന്റെ സ്വത്വ പ്രതിസന്ധിയും അദ്ദേഹത്തിൻ്റ കുട്ടികളോടുള്ള സ്നേഹവും കരുതലും എല്ലാമുള്ള ഒരു കഥയായിരുന്നു.
പി. എഫ്. മാത്യൂസ് എഴുതിയ 'മുഴക്കം' അതിഗംഭീരമായ മുഴക്കം അനുഭവിപ്പിക്കുന്ന ഒരു കഥയായിരുന്നു. ഖനിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച വല്ലാതെ രാഷ്ട്രീയ മുഴക്കം കൂടിയുള്ള ഒരു കഥയായിരുന്നു.
വി.എച്ച്. നിഷാദിന്റെ 'ബോബനും മോളിയും' രസകരമായ ഒരു കഥയായിരുന്നു. വായനയുടെ സംസ്കാരവും സൗന്ദര്യവും അതിന്റെ അനുഭവവും നിറഞ്ഞകഥ.
ഉണ്ണി ആറിന്റെ 'വാൽസ്യായനൻ', സിതാര എസ്. ന്റെ 'വാക്കുകളുടെ ആകാശം',വി. കെ. ദീപയുടെ 'മരിച്ച പെണ്ണുങ്ങൾ' രണ്ടും മികച്ച കഥകളായിരുന്നു. അതുപോലെ കെ. രേഖയുടെ 'അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും' മിനി പി. സി. യുടെ 'കനക ദുർഗ്ഗ' നല്ല മറ്റൊരു കഥയായിരുന്നു.
സുധീപ് ടി. ജോർജിന്റെ 'ആര്യാനം വെയ്ജ', അജിജേഷ് പച്ചാട്ടിന്റെ 'പാരലാക്സ്', ജി. ആർ. ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ', ടി. ബി. ലാലിന്റെ 'പൂക്കുറ്റിച്ചെതറൽ',പ്രിൻസ് അയ്മനത്തിന്റെ 'ചാരുമാനം', ടി. അരുൺകുമാറിന്റെ 'മാച്ചേർ കാലിയ' ഈ കഥകളെല്ലാം കഴിഞ്ഞ വർഷം വായിച്ചതിൽ ഇഷ്ട്ടപ്പെട്ടവയാണ്.
ഡി.പി.അഭിജിത്തിനോട് സംസാരിച്ചത്