‘വിവാദ പശ്ചാത്തലത്തില്‍ അല്ലാതെ വായിക്കപ്പെടും’; ‘മീശ’ ഹാര്‍പര്‍ കോളിന്‍സിലൂടെ ‘മസ്താഷ് ’ ആകുന്നതില്‍ ഏറെ സന്തോഷമെന്ന് എസ് ഹരീഷ്
'മീശ' നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വിഖ്യാത പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിലൂടെ പുറത്തിറങ്ങുമ്പോള്‍, വിവാദ പശ്ചാത്തത്തില്‍ അല്ലാതെ വായിക്കപ്പെടുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ് ദ ക്യുവിനോട്. 'മസ്താഷ്' എന്ന പേരില്‍ ജനുവരിയിലാണ് പുസ്തകമെത്തുന്നത്. പ്രശസ്ത പരിഭാഷകയും ഇംഗ്ലണ്ടിലെ സ്ഥിര താമസക്കാരിയായ മലയാളിയുമായ ജയശ്രീ കളത്തിലാണ് തര്‍ജ്ജമ നിര്‍വഹിച്ചത്. ജയശ്രീ കളത്തില്‍ സമീപിച്ചപ്പോള്‍ പുസ്തകത്തിന്റ വിവര്‍ത്തനം പ്രസിദ്ധീകരിക്കാന്‍ ഹാര്‍പര്‍ കോളിന്‍സ് താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ലോകത്തെ എറ്റവും പ്രമുഖമായ പ്രസാധന ശാല മീശ ഭാഷാന്തരം വരുത്തി പുറത്തിറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ് ഹരീഷ് വ്യക്തമാക്കുന്നു.
അത്തരത്തില്‍ കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള വലിയൊരു വായനാ സമൂഹത്തിന് മുന്നിലേക്ക് നോവലെത്തും. അങ്ങനെ വരുമ്പോള്‍ പുസ്തകം കൂടുതല്‍ വായിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തിലല്ലാതെ വായിക്കപ്പെടുമെന്നതാണ് ഏറ്റവും അഹ്ലാദം പകരുന്ന കാര്യം. കേരളത്തിന് പുറത്തുള്ളവര്‍ക്ക് വിവാദം വിഷയമല്ലല്ലോ. കോലാഹലങ്ങള്‍ ഒരു പുസ്തകത്തിന് ദോഷം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതൊരുപക്ഷേ വില്‍പ്പന കൂട്ടിയേക്കാം. പക്ഷേ ഒരെഴുത്തുകാരന്‍ എപ്പോഴും ആഗ്രഹിക്കുക അത്തരം സാഹചര്യങ്ങളില്ലാതെ നോവലായി തന്നെ വായിക്കപ്പെടാനാണ്.
വിവാദമുണ്ടായാല്‍ കുറച്ചുകാലം അത് ആ പശ്ചാത്തലത്തില്‍ മാത്രമാണ് വായിക്കപ്പെടുക. ആ സ്ഥിതിക്ക് മാറ്റമുണ്ടാകാന്‍ കുറച്ചുനാളെടുക്കുമെന്നും ഹരീഷ് ദ ക്യുവിനോട് പറഞ്ഞു.
ജയശ്രീ കളത്തിലിന്റെ പരിഭാഷയില്‍ പൂര്‍ണസംതൃപ്തനാണ്. ഇംഗ്ലീഷില്‍ നല്ല അറിവുള്ള മലയാളിക്കേ മീശ അതേരീതിയില്‍ വിവര്‍ത്തനം ചെയ്യാനാകൂ. കുട്ടനാടിന്റെ പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ട നോവലാണ്. ജയശ്രീ അതിന്റ മൊഴിമാറ്റം മികച്ച രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. അവര്‍ ഓരോ അധ്യായവും തര്‍ജ്ജമ ചെയ്തശേഷം അയച്ചുതരുമായിരുന്നു. താന്‍ അത് വായിച്ച് ബോധ്യപ്പെട്ടതുമാണ്. ചില വാക്കുകളെക്കുറിച്ചൊക്കെ തന്റെയടുത്ത് സംശയനിവാരണം വരുത്തുകയും ചെയ്തിട്ടുണ്ട്. ഒരു ക്രിയേറ്റീവ് വര്‍ക്ക് എന്ന നിലയിലാണ് അവര്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നതെന്നും ഹരീഷ് വ്യക്തമാക്കി. മലയാളം പോലൊരു ചെറിയ ഭാഷയില്‍ പുറത്തിറങ്ങുന്ന സൃഷ്ടികള്‍ക്ക് മികച്ച പ്രസാധകരിലൂടെ നല്ല പരിഭാഷകളുണ്ടാകുമ്പോള്‍ നമ്മുടെ എഴുത്തുകള്‍ വലിയ വായനാസമൂഹത്തിന് മുന്നിലേക്കെത്തും. അത്തരത്തില്‍ മലയാളത്തിനുള്ള പരിമിതി മറികടക്കാന്‍ അത് ഉതകുമെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദുസ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശമുണ്ടെന്ന് ആരോപിച്ചാണ് മീശ നോവലിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്. ഒരു കഥാപാത്രം അയാളുടെ മനോവൈകല്യം വ്യക്തമാക്കും വിധം പെണ്‍കുട്ടികള്‍ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നതെന്ന് ചോദ്യമുന്നയിക്കുന്നതും അതിന് അയാള്‍ തന്നെ നല്‍കുന്ന ഉത്തരവും എടുത്തുകാട്ടിയായിരുന്നു കോലാഹലം. പ്രാര്‍ത്ഥിക്കാനാണ് എത്തുന്നതെന്ന് പ്രധാനകഥാപാത്രം പറഞ്ഞപ്പോള്‍ അതിന് മറുപടിയായി, തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍ ചെയ്യുന്നതെന്ന് ആദ്യ കഥാപത്രം പറയുന്നു. ഇത് ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു എഴുത്തുകാരനെയടക്കം വേട്ടയാടിയത്. വിവാദമായതോടെ, ഖണ്ഡശയായി നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ്, മൂന്നാം അദ്ധ്യായത്തോടെ അത് അവസാനിപ്പിച്ചു. ശേഷം ഡിസി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിച്ചു. അതേസമയം വിവാദത്തിനപ്പുറം ഉള്ളടക്കവും ആഖ്യാനവും കൊണ്ട് പുസ്തം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം