ചന്ദ്രനിലെത്തിയതുപോലെയെന്ന് ജോഖ അല്‍ ഹാര്‍തി ; മാന്‍ ബുക്കര്‍ പ്രൈസ് ‘സെലസ്റ്റിയല്‍ ബോഡീസി’ന് 

ചന്ദ്രനിലെത്തിയതുപോലെയെന്ന് ജോഖ അല്‍ ഹാര്‍തി ; മാന്‍ ബുക്കര്‍ പ്രൈസ് ‘സെലസ്റ്റിയല്‍ ബോഡീസി’ന് 

ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസ് ഒമാനി എഴുത്തുകാരി ജോഖ അല്‍ ഹാര്‍തിക്ക്. സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. ആദ്യമായാണ് ഒരു അറബിക് എഴുത്തുകാരി മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹയാകുന്നത്. ഒമാനില്‍ നിന്നൊരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നതും ആദ്യമാണ്. കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഒമാനില്‍ നിന്നുള്ള ആദ്യ വനിതാ എഴുത്തുകാരിയുമാണ് ജോഖ. അറബിക് സാഹിത്യത്തിന് പുതിയ വാതായനം തുറന്നുകിട്ടിയെന്നായിരുന്നു ജോഖയുടെ ആദ്യ പ്രതികരണം.

ചന്ദ്രനിലെത്തിയതുപോലെ തോന്നുന്നു. വലിയ അംഗീകാരമാണിത്,സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അറബിക് സാഹിത്യത്തിനും വിശേഷിച്ച് ഒമാനി സാംസ്‌കാരിക ലോകത്തിനും മുന്‍പാകെ പുതിയ സാധ്യതകള്‍ തുറന്നുവെയ്ക്കുന്നതാണ് ഈ അവാര്‍ഡ്. ഒമാനില്‍ മികവുറ്റ എഴുത്തുകാരുണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ ഈ പുരസ്‌കാരം ഉപകാരപ്പെടും 

64000 യുഎസ് ഡോളറാണ് (44,16,579 രൂപ) പുരസ്‌കാരത്തുക. മാരിലിന്‍ ബൂത്ത് എന്ന ബ്രീട്ടീഷുകാരിയാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. അവാര്‍ഡ് തുക ഇരുവരും പങ്കിടും. ബോധവും ഹൃദയവും കവരുന്ന നോവലെന്നാണ് പുരസ്‌കാര നിര്‍ണ്ണയ സമിതി അദ്ധ്യക്ഷ ബെട്ടാനി ഹ്യൂഗ്‌സിന്റെ വിലയിരുത്തല്‍. യൂറോപ്പില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും അവസാന പട്ടികയിലെത്തിയ 5 പേരെ പിന്‍തള്ളിയാണ് ജോഖ പുരസ്‌കാരം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവായ, പോളണ്ടില്‍ നിന്നുള്ള ഓള്‍ഗ ടൊക്കര്‍സൂക്കിനെയും പിന്‍തള്ളിയാണ് അംഗീകാരം.

മസ്‌കറ്റിലെ സുല്‍ത്താല്‍ ഖബൂസ് സര്‍വ്വകലാശാലയിലെ അദ്ധ്യാപികയാണ് ജോഖ. ഗള്‍ഫ് സാഹിത്യത്തിനുള്ള അംഗീകാരമായി കാണുന്നുവെന്ന് വിവര്‍ത്തക മാരിലിന്‍ ബൂത്ത് പ്രതികരിച്ചു. മാന്‍ ബുക്കര്‍ പ്രൈസ്, മേഖലയില്‍ കൂടുതല്‍ പ്രസാധകരെയും വായനക്കാരെയും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. സാന്‍ഡ്‌സ്റ്റോണ്‍ പ്രസ് ആണ് പ്രസാധകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in