'അവര്‍ സൈബര്‍സ്‌പേസിനെ അക്രമാസക്തവും വൃത്തിഹീനവുമായ ഒരിടമായി രൂപപ്പെടുത്തുന്നു', കാമ്പയിനുമായി wcc

'അവര്‍ സൈബര്‍സ്‌പേസിനെ അക്രമാസക്തവും വൃത്തിഹീനവുമായ ഒരിടമായി രൂപപ്പെടുത്തുന്നു', കാമ്പയിനുമായി wcc

ആവര്‍ത്തിക്കപ്പെടുന്ന സൈബര്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ റഫ്യൂസ് ദ അബ്യൂസ് കാമ്പയിനുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. എന്തുകൊണ്ട് കാമ്പയിന്‍, കളക്ടീവ് വിശദീകരിക്കുന്നു.

“ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്ക് ആണ് കേട്!”

ഇങ്ങനെ ഒരു പഴംചൊല്ല് മുതിർന്നവരിൽ നിന്ന് കേൾക്കാത്ത പെൺകുട്ടികൾ കേരളത്തിൽ ഉണ്ടാവില്ല. ഇത് ബോട്ടണിയെക്കുറിച്ചല്ല, മറിച്ച്ജൻഡറിനെക്കുറിച്ചുള്ള ഒരു ഉപദേശമായിട്ടാണ് കേട്ട് വരുന്നത്. എന്ത് സാഹചര്യം വന്നാലും സ്ത്രീകൾക്കാണ് നഷ്ടവും കുറ്റവുംവരുന്നതെന്ന് പറഞ്ഞു പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ചിന്ത. അത് കൊണ്ട് സ്ത്രീകൾ വേണം ശ്രദ്ധിച്ച് നടക്കാൻ. അതാണ് ആശയം.

കേരളത്തിൽ നടക്കുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ, മലയാളികളല്ലാത്ത ചിലസുഹൃത്തുക്കൾ “ഹൌ കം ദിസ് ഹാപ്പെൻഡ് ഇൻ കേരള?”എന്നാണ് ചോദിക്കാറുള്ളത്. അവർ കേരളത്തെ കാണുന്നത് വളരെപുരോഗമനപരമായ ചിന്താഗതിയും, അവബോധവും, വിദ്യാസമ്പന്നവുമായ ഒരു സമൂഹമായിട്ടാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിൽസ്ത്രീകളുടെ സ്ഥാനം വളരെ ഉയർന്ന നിലയിലാണെന്നാണ് അവർ ധരിക്കുന്നത്. പക്ഷെ കേരളത്തിൽ ജീവിക്കുന്ന ഓരോ പെൺകുട്ടിക്കുംഇലയും മുള്ളും പോലെയുള്ള ഇവിടുത്തെ ജൻഡർ മനോഭാവം വളരെ സുപരിചിതമാണ്. ബഹുമാനത്തിന്റെയും സഹാനുഭൂതിയുടെയുംപാഠങ്ങൾക്കൊപ്പം അനുസരിക്കാനും മാനിക്കാനും ഒരുപാട് ചിട്ടകളും വിലക്കുകളും പെൺകുട്ടികൾക്ക് ഉണ്ടല്ലോ. പക്ഷെ ആൺകുട്ടികളെ ഈ പാഠങ്ങളും ചിട്ടകളും പഠിപ്പിക്കാൻ മിക്കവരും മെനക്കെടാറില്ല. അതിന്റെ തെളിവാണ് ഇപ്പോൾ മലയാളി സൈബർ ലോകത്ത് പ്രത്യക്ഷമാകുന്നത്.

അദൃശ്യമായ ഒരുപാട് കടിഞ്ഞാണുകളുള്ള ഒരു സമൂഹത്തിൽ പെട്ടന്ന് ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ അഭിപ്രായങ്ങൾ തുറന്ന്പറയാനുള്ള സാഹചര്യം ഉണ്ടാകുമ്പോൾ, ആൺ പെൺ വ്യത്യാസമില്ലാതെ ഇടപെടലുകൾക്കുള്ള സാദ്ധ്യതകൾ തുറക്കുന്നുണ്ട്. പക്ഷെ, ഈ സാധ്യതകളെ ഇല്ലാതാക്കി, സമൂഹത്തിലുള്ള അസമത്വങ്ങൾ അതേപടി ഇന്റെർനെറ്റിലും ആവർത്തിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഇന്റർനെറ്റ്അനുഭവത്തിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകം ഇപ്പോൾ അവരുടെ ജൻഡർ ആയി മാറിയിരിക്കുന്നു. ഇതിന് എന്താണ്കാരണം?

കൂട്ടത്തോടെ വന്ന് ലൈംഗികമായി ആക്രമിക്കുന്നതാണ് ഗ്യാങ് റേപ്പ്/ കൂട്ട ബലാത്സംഗം. ഇന്ന് കേരളത്തിലും നമ്മുടെ രാജ്യത്ത് പലയിടത്തുംനടക്കുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് പത്രങ്ങളിൽ വായിക്കുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്- നമുക്ക് ചുറ്റുംനടക്കുന്ന ചെറുതും വലുതുമായ അതിക്രമങ്ങളാണ്ഗുരുതരവും ക്രൂരവുമായ ആക്രമണങ്ങളായി വളർന്ന് വലുതാകുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഒരു സ്ത്രീയുടെ അക്കൗണ്ടിൽ കയറി, വാക്കുകൾ കൊണ്ട് ആൾക്കൂട്ട ആക്രമണം നടത്തുന്ന പ്രവണത, അങ്ങോട്ടേക്കുള്ള വഴിയാണ്. ഇത് ചെയ്ത് അതിൽ സന്തോഷം കണ്ടെത്തുന്നവരെ നമ്മൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. മറ്റൊരുവ്യക്തിയോട് യാതൊരു മാനുഷിക പരിഗണനയും സഹജഭാവവും ഇല്ലാതെ ഉപദ്രവിക്കാൻ മാത്രം താല്പര്യപ്പെടുന്നവരാണ് ഇവർ. ആ ഒരുമാനസിക നില അവരെ കൊണ്ട് പലതും ചെയ്യിക്കും. ഒരു സ്ത്രീയുടെ അഭിപ്രായ പ്രകടനത്തിന് മറുപടിയായി വരുന്നത്, ആ അഭിപ്രായത്തോട് പ്രതികരിക്കുന്ന വസ്തുതാപരമായ ഇടപെടലുകളല്ല. പകരം, വളരെ മോശപ്പെട്ട ഭാഷയിലുള്ള വ്യക്തി ഹത്യകളും, ഭീഷണികളും ഒക്കെയാണ്. ഒന്നോ രണ്ടോ പേർ തുടങ്ങി വെക്കുന്ന ചീത്ത വിളിയാണ് പെട്ടെന്ന് കൂട്ടത്തോടെയുള്ള ഒരു ആക്രമണം ആകുന്നത്. ഒരു മത്സരമെന്ന പോലെബലാത്സംഗ ഭീഷണികളിലേക്ക് വരെ ഇത് ചെന്നെത്തുന്നു. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല.

സമൂഹ മാധ്യമങ്ങളുടെ ഫലപ്രദവും ഉപയോഗത്തിലൂടെ കേരളത്തിൽ, പ്രളയത്തിലും (മറ്റ് അനിശ്ചിത സംഭവങ്ങളിലും) പെട്ട് പോയവരെ സഹായിച്ചവരാണ് നമ്മൾ. ഈ തരത്തിൽ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇന്റർനെറ്റിനെ കണക്കാക്കുന്ന കേരളീയ സമൂഹം, സൈബർ ക്രൈമുകൾക്ക് നേരെ പുലർത്തുന്ന ഈ അലംഭാവം എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല. ഇതിനെ അഭിസംബോധന ചെയ്യുന്ന തരം നയോപായ മാറ്റങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികളോട് സൈബർ പോലീസിന്റെ പ്രതികരണ നിരക്ക് പരിമിതമാണ്. ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? പരാതികളുടെ എണ്ണം അധികരിക്കുന്നത് കൊണ്ടാണോ? ആവശ്യമുള്ള വിഭവങ്ങളുടെഅഭാവമാണോ? പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞു തക്കതായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

സിനിമ ഇൻഡസ്ട്രിയിൽ ജോലിയെടുക്കുന്ന പല സ്ത്രീകളുടെ കയ്യിൽ നിന്നും, തീവ്രമായ സൈബർ ആക്രമണത്തെ കുറിച്ചുള്ള പരാതികൾWCC ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിനിമയിലും മീഡിയയിലും പ്രവർത്തിക്കുന്ന സ്ത്രീകൾ, സോഷ്യൽ മീഡിയയിലും യൂട്യൂബിലുംകൂടുതൽ തീവ്രമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. സ്വന്തം സിനിമയുടെ പ്രൊമോഷനുള്ള ഇന്റർവ്യൂ യുട്യൂബിൽഎത്തുമ്പോഴേക്കും ഇത്തരം അവഹേളനങ്ങളും, ശരീരനിന്ദയും, ഭീഷണികളുമൊക്കെയാണ് അവർക്ക് നേരിടേണ്ടി വരുന്നത്. ഒരുപ്രൊഫെഷണൽ എന്ന രീതിയിൽ സ്വന്തം ജോലി ചെയ്യുമ്പോൾ ആക്രമിക്കപ്പെടുന്ന ഇവർ, ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ ഒറ്റപ്പെട്ടു പോകാറുണ്ട. മിക്കപ്പോഴും ആരും തന്നെ അവരെ സഹായിക്കാൻ മുന്നോട്ട് വാരാറില്ല.

സോഷ്യൽ മീഡിയയിൽ കൂടുതൽ ആരാധകർ ഉള്ളത് സിനിമയിലെ അഭിനേതാക്കൾക്കാണ്. തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ഓരോപോസ്റ്റിനും വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നവരായ ആരാധകർ, പ്രിയപ്പെട്ട താരത്തിന്റെ ഓരോ ചെറിയ ചേഷ്ടകൾ പോലുംപകർത്താൻ താല്പര്യം കാണിക്കുന്നവരാണ്. താരങ്ങളും തങ്ങളുടെ സോഷ്യൽ സ്പേസ് കെട്ടിപ്പടുക്കുന്നതിലും വളരെ ശ്രദ്ധാലുക്കളാണ്. മോശപ്പെട്ട സൈബർ സംസ്കാരം ഒഴിവാക്കണം എന്ന ഉറച്ച നിലപാട് ജനങ്ങളിലേക്ക് എത്തിക്കാൻ താരങ്ങൾക്ക് വളരെ എളുപ്പംസാധിക്കും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളോട് ഒരപേക്ഷ – ആരാധകരിൽ തങ്ങൾക്കുള്ള സ്വാധീനം ഇതിനായിഉപയോഗിക്കുകയാണെങ്കിൽ അത് കേരളത്തിലെ സൈബർ സംസ്കാരം മെച്ചപ്പെടുത്താൻ അങ്ങേയറ്റം ഗുണം ചെയ്യും. സൈബർഅക്രമണങ്ങൾ അനുഭവിക്കുന്ന കുറേപേർ നിങ്ങളുടെ ആരാധകരാണ്; ഇതു അവരോട് നിങ്ങൾ കാണിക്കുന്ന, ഉത്തരവാദിത്വത്തിൽ ഊന്നിയുള്ള, ഒരു കരുതലാവും.

A.M.M.A, F.E.F.K.A തുടങ്ങിയ സിനിമ സംഘടനകൾ സിനിമ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുകയും പൊതു ജനങ്ങളോട് സംവദിക്കുന്നവരുമാണ്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഇത്രയും അധികം സൈബർ അപമാനങ്ങൾ നേരിടേണ്ടി വരുന്നസാഹചര്യത്തിൽ, ഇത്തരം അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും ആയി, സംഘടനകളും മുന്നോട്ട് വിരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു . സിനിമ മേഖലയിലും പൊതു സമൂഹത്തിലുമുള്ള സ്ത്രീകളോട് ഇത്തരം പ്രവർത്തികളിലൂടെ സിനിമ ഇൻഡസ്ട്രിഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്.

സൈബർ അബ്യൂസിനെതിരെയുള്ള WCC-യുടെ പ്രവർത്തനങ്ങളുടെ തുടർച്ചയായി, അതിജീവിച്ചവരെ അനുയോജ്യരായ നിയമോപദേഷ്ടാക്കളുമായി ബന്ധിപ്പിക്കാൻ WCC അവസരങ്ങൾ ഒരുക്കാറുണ്ട്. ഇതിനെ കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ് . ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ ക്യാംപെയിൻ #RefusetheAbuse “സൈബർ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്.

ഏറ്റവും മോശം മലയാള പദങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഇത്രയും അധികം ഓൺലൈൻ ഉപയോക്താക്കൾ സ്ത്രീകളെ അധിക്ഷേപിക്കാൻതുനിയുന്നതിനാൽ, അവർ മലയാളി സൈബർസ്പേസിനെ അക്രമാസക്തവും വൃത്തിഹീനവുമായ ഒരിടമായി രൂപപ്പെടുത്തുകയാണ് . നിശബ്ദത പാലിക്കുകയും, ഇത് സംഭവിക്കാൻ അനുവദിക്കുകയും ചെയ്യുന്നവർ ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് വേണം കരുതാൻ. അങ്ങനെ ഒരു സംസ്കാരമാണോ വരും തലമുറക്ക് നമ്മൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നത്? ഇതെല്ലാം കാണുകയും കേൾക്കുയും ചെയ്യുന്ന എല്ലാവരും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്. നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. #itsinyourhands

Related Stories

No stories found.
logo
The Cue
www.thecue.in