പാര്‍ലമെന്ററി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?: പി.രാജീവ്‌

പാര്‍ലമെന്ററി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?: പി.രാജീവ്‌

കർഷക ബിൽ "പാസാക്കിയ ' പാർലമെൻ്റ് രീതി ഞെട്ടിക്കുന്നതായിരുന്നു. സഭയിൽ ഏതെങ്കിലും ഒരംഗം ഡിവിഷൻ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണമെന്നതാണ് ചട്ടം. രാജ്യ സഭയുടെ 252 മുതൽ 254 വരെയുള്ള ചട്ടങ്ങൾ ശബ്ദ വോട്ടിൻ്റേയും ഡിവിഷൻ്റേയും നടപടി ക്രമങ്ങൾ വിശദീകരിക്കുന്നതാണ്. നിയതമായ രീതിയിൽ ഒരു പ്രശ്നത്തിൽ സഭ വിഭജിച്ച് (divide ) അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ഡിവിഷൻ . ഇപ്പോൾ അത് ഇലക്ട്രോണിക് മെഷീൻ വഴിയാണ് .

ഭരണഘടന ഭേദഗതി ഉൾപ്പെടെയുള്ളവയിൽ ഭരണഘടനാ പ്രകാരം തന്നെ ഡിവിഷൻ നിർബന്ധമാണ്. മറ്റു ബില്ലുകളിൽ ശബ്ദ വോട്ടേടുപ്പ് ആയാലും മതിയാകും. എന്നാൽ, ഏതെങ്കിലും ഒരംഗം സീറ്റിൽ നിന്നും എഴുന്നേറ്റ് ഡിവിഷൻ ആവശ്യപ്പെട്ടാൽ അത് അനുവദിക്കലാണ് ചെയർമാൻ്റ ചുമതല. അംഗങ്ങളുടെ അവകാശം സംരക്ഷിക്കലാണ് ചെയർമാൻ്റെ ഉത്തരവാദിത്തം .
ഡിവിഷൻ ആവശ്യപ്പെട്ടാൽ വോട്ടിങ്ങിനുള്ള നടപടി ആരംഭിക്കാൻ ചെയർ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. അതിനെ തുടർന്ന് ലോബി ക്ലിയർ ചെയ്യാൻ പറയും. നീണ്ട മണി മുഴങ്ങും. പിന്നീട് വാതിലുകൾ അടയ്ക്കും . അതു കഴിഞ്ഞാൽ വരുന്ന അംഗങ്ങൾക്ക് അകത്തു കയറാൻ കഴിയില്ല.

പാര്‍ലമെന്ററി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?: പി.രാജീവ്‌
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ലക്ഷ്യം കമ്പനിരാജ്, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു : വിജു കൃഷ്ണന്‍

ഞങ്ങൾ എത്രയോ തവണ സഭയിൽ ഡിവിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ബില്ലുകളിൽ സി പി ഐ എമ്മിന് നയപരമായ എതിർപ്പുണ്ടാകും. അത് രേഖപ്പെടുത്തേണ്ടത് പാർടിയുടെ ആവശ്യമായിരിക്കും. പലതിലും ഇടതുപക്ഷം ഒറ്റക്കായിരിക്കും . എങ്കിലും ചെയർ ഡിവിഷൻ ആവശ്യം അംഗീകരിക്കും . അതാണ് പാർലമെണ്ടറി രീതി - ആരു ചെയറിലിരുന്നാലും ആ ചട്ടം പിന്തുടരും. ചില ബില്ലുകൾ വോട്ടിനിടുന്ന നടപടി തുടങ്ങുമ്പോൾ ഞങ്ങളെ നോക്കി ഡിവിഷൻ ഇല്ലേ എന്ന് തമാശ രൂപത്തിൽ ചോദിക്കും. പക്ഷേ, അവകാശം ലംഘിക്കില്ല .ഹമീദ് അൻസാരി ചെയർമാനായിരുന്ന സന്ദർഭത്തിൽ ചർച്ച കൂടാതെ ഒരു ബില്ലും പാസാക്കാൻ അനുവദിക്കാറില്ലായിരുന്നു -
ചില ബില്ലുകൾ ഡിവിഷനിലേക്ക് പോയാൽ പരാജയപ്പെടുമെന്ന് തോന്നിയാൽ വോട്ടെടുപ്പ് ആവശ്യം നിഷേധിക്കുകയല്ല ചെയ്യാറുള്ളത്‌. ഭരണ കക്ഷി നേതൃത്വം മറ്റു കക്ഷി നേതാക്കളമായി ചർച്ച ചെയ്ത് ചില ഭേദഗതികൾക്ക് തയ്യാറായി പാസാക്കാൻ ശ്രമിക്കും -

മോദി സർക്കാരിൻ്റെ ആദ്യവർഷത്തിൽ പ്രസിഡണ്ടിൻ്റെ നയപ്രഖ്യാപന ചർച്ചയിൽ നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൽ സീതാറാം യച്ചൂരിയും ഞാനും ഭേദഗതികൾ അവതരിപ്പിച്ചിരുന്നു. ഡിവിഷൻ ഒഴിവാക്കാൻ ഭരണകക്ഷി ശക്തമായി ശ്രമിച്ചു. എന്നാൽ, ഞങ്ങൾ ഡിവിഷൻ ആവശ്യത്തിൽ ഉറച്ചു നിന്നു. ചെയർ അനുവദിച്ചു. ഞങ്ങൾ അവതരിപ്പിച്ച ഭേദഗതി വിജയിച്ചു . അത് ചരിത്രത്തിൽ ഇടം തേടി.


എന്നാൽ, ചട്ടവും കീഴ്‌വഴക്കവുമെല്ലാം ഇന്നലെ രാജ്യസഭയിൽ അട്ടിമറിക്കപ്പെട്ടു. ഉപാധ്യക്ഷൻ ഹരിവംശ് സിങ്ങ് ഡിവിഷൻ ആവശ്യങ്ങൾ കേട്ടതായി നടിച്ചില്ല. പൊതുവെ മാന്യനായ , ഹരിവം ശ് സിങ്ങ് എന്ന എം പിയെ ഒന്നിച്ച് പ്രവർത്തിച്ച കാലത്ത് പരിചയമുണ്ട്, എന്നാൽ, ഇന്നലെ ലൈവിൽ ചെയറിൽ കണ്ടത് ആ ഹരിവം ശ് സിങ്ങ് ആയിരുന്നില്ല . ബി ജെ പിയുടെ കൂടെ ചേർന്നാൽ ജനാധിപത്യവാദിയും ഏകാധിപത്യ പ്രവണതയുടെ നടത്തിപ്പുകാരനാകാമെന്ന് ഒരിക്കൽ കൂടി വ്യക്തമായി,
കാർഷിക രാജ്യമായ ഇന്ത്യയുടെ ഹൃദയത്തെ തകർക്കുന്ന ബിൽ പാസാക്കാൻ സ്വീകരിച്ച രീതി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീകര ദിനമാണ്. we the people of India എന്ന വാക്കുകളോടു കൂടി തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെ ആമുഖം ഇപ്പോഴും തുടങ്ങുന്നത്? പാർലമെണ്ടറി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?

പാര്‍ലമെന്ററി സംവിധാനം തന്നെയല്ലേ ഇപ്പോഴും രാജ്യത്തുള്ളത്?: പി.രാജീവ്‌
കമ്മിറ്റിക്കാരില്ലാത്ത സ്വാതന്ത്ര്യസമര ചരിത്രം, കമ്മിറ്റി തിരുത്തില്ലേ... ?

Related Stories

No stories found.
logo
The Cue
www.thecue.in