കാശ്മീരില്‍ കൊല്ലപ്പെട്ട മകന്റെ മയ്യത്ത് കാണേണ്ടതില്ലെന്ന് പ്രഖ്യാപിച്ച സഫിയയുടെ മണ്ണാണ് കേരളമെന്ന് മറക്കരുത്: മുഹമ്മദ് റിയാസ്

കാശ്മീരില്‍ കൊല്ലപ്പെട്ട മകന്റെ മയ്യത്ത് കാണേണ്ടതില്ലെന്ന് പ്രഖ്യാപിച്ച സഫിയയുടെ മണ്ണാണ് കേരളമെന്ന് മറക്കരുത്: മുഹമ്മദ് റിയാസ്

"മത തീവ്രവാദത്തിന്റേതല്ല,
മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളം."


തീവ്രവാദം ചെറുക്കപ്പെണ്ടേണ്ടതാണ്.
എന്തിന്റെ പേരിലായാലും.

ഒരു മതത്തിലും തീവ്രവാദം ഇല്ല..
ഒരു തീവ്രവാദത്തിനും മതവുമില്ല...
എന്നാൽ മതവിശ്വാസികളെ വഴിതെറ്റിക്കുന്ന
തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ട്.
മത വർഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ല.
ജനജീവൻ പ്രശ്നങ്ങളിൽ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കേണ്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുവാൻ വേണ്ടി ഉത്പാദിപ്പിക്കുന്നതാണ് മതവർഗീയതയും മതതീവ്രവാദവും.

ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.
ഇസ്‌ലാമോഫോബിയയുടെ ഇന്ത്യയിലെ പ്രചാരകരായ സംഘപരിവാറാണ് കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ ശക്തമായി തീവ്രവാദത്തിനെതിരെ അന്വേഷണം നടത്തണം.
അവരെ ഇല്ലാതാക്കണം.
പക്ഷേ കേന്ദ്രഏജൻസികൾ ഇസ്ലാം എന്നാൽ തീവ്രവാദികളാണെന്ന കേന്ദ്രസർക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തിൽ വിഴാതിരിക്കേണ്ടതുണ്ട്.
പ്രഖ്യാസിംഗ് ഠാക്കൂർമാരും തീവ്രവാദികളാണെന്ന് അംഗീകരിക്കാത്തവരാണ് കേന്ദ്രഭരണാധികാരികൾ.
നമ്മുടെ രാജ്യത്ത് ഒരുപാട് മനുഷ്യജീവൻ എടുത്ത തീവ്രവാദ ഗ്രൂപ്പുകളെ എന്തുവിലകൊടുത്തും അമർച്ച ചെയ്യണം. പ്രഖ്യാസിംഗ് ഠാക്കൂർമാർ ഉൾപ്പെടെ എല്ലാ മത വർഗീയ ആശയ പ്രചാരണവും തീവ്രവാദ പ്രവർത്തനവും നയിക്കുന്നവരെ ചെറുക്കേണ്ടത് തന്നെയാണ്.ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞങ്ങളും തീവ്രവാദികളുടെ പക്ഷക്കാരായി മുദ്രകുത്തപ്പെട്ടേക്കാം എന്ന ഭയത്താൽ ശരിയായ നിലപാട് പറയാൻ മടിക്കുന്നവരല്ല മതനിരപേക്ഷവാദികൾ.
ഇന്ത്യയുടെ മതനിരപേക്ഷതയുടെ തലസ്ഥാനം കേരളം തന്നെയാണ്.
എല്ലാ മത വർഗീയതയും മതതീവ്രവാദവും ചെറുക്കപ്പെടണമെന്ന കേരളത്തിൻറെ ശബ്ദം എല്ലാ മതവർഗീയവാദികളേയും അസ്വസ്ഥരാക്കുന്നുണ്ട്.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മത തീവ്രവാദ കേന്ദ്രമാക്കി മാറ്റി തീർക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്.

കൊച്ചിയിൽ അൽക്വയ്ദ തീവ്രവാദികളെന്ന് പറയപ്പെടുന്നവരെ പിടികൂടിയത് എൻ ഐ എ, ഇന്റലിജൻസ് ബ്യൂറോ ,കേരള പോലീസ് എന്നിവരുടെ സംയുക്ത നീക്കത്തിന്റെ ഭാഗമായാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തീവ്രവാദികളുടെ സാന്നിധ്യത്തെ പറ്റി എൻ ഐ എ സംസ്ഥാന പോലീസ് മേധാവിക്ക് വിവരം കൈമാറിയതായും സഹായം ആവശ്യപ്പെട്ടതായുമാണ് വാർത്തകൾ വന്നിട്ടുള്ളത്.
ഡിജിപി ഇൻറലിജൻസ് മേധാവിക്ക് ഈ വിവരങ്ങൾ കൈമാറി. തീവ്രവാദ വിരുദ്ധ സേന മേധാവിയേയും വിവരമറിയിച്ചു.
ഡൽഹിയിൽ നിന്ന് എൻ ഐ എ ഉദ്യോഗസ്ഥർ എത്തിയശേഷം ആലുവ റൂറൽ പോലീസുമായും സംസ്ഥാന ഇൻറലിജൻസ് വിഭാഗവുവുമായും തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു
എൻ ഐ എ നൽകിയ വിവരങ്ങൾ അനുസരിച്ച് സ്ഥലത്തെക്കുറിച്ച് കേരള പോലീസ് വിവരങ്ങൾ ശേഖരിച്ച് കൈമാറിഎന്നൊക്കെയാണ് പുറത്തറിയുന്ന വിവരങ്ങൾ.
അൽക്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്ന സംഘത്തോടൊപ്പം കേരള പോലീസും ഉണ്ടായിരുന്നു. വീടുവളഞാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത് എന്നതും വസ്തുതയല്ലേ ?
എൻ ഐ എ സംഘത്തിന് ആവശ്യമായ എല്ലാ സഹായവും കേരള പോലീസ് നൽകിയതായി ഡിജെപിയുടെ ഓഫീസും സ്ഥിരീകരിച്ചതായി വാർത്തകളുമുണ്ട്.
എൻ ഐ എ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായി ഇൻറലിജൻസ് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്
വസ്തുത ഇങ്ങനെയാണെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യത്തിലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി പുകമറ സൃഷ്ടിക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്.
ഇന്റലിജൻസ് പാളിച്ച ഉണ്ടായി, കേരള സർക്കാരും പോലീസും ഒന്നും അറിഞ്ഞില്ല എന്നുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്.

അക്രമങ്ങളുടേയും മതവർഗീയ കലാപങ്ങളുടേയും ക്രൈം റെയ്റ്റുകളിൽ ബി.ജി.പി,കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ എത്രയോ താഴെയാണ് കേരളം. ഇതൊക്കെ അറിഞ്ഞിട്ടും കേരളം മതതീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന കോൺഗ്രസ്,ബി.ജെ.പി നേതാക്കളുടെ പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയാൻ അവർ തയ്യാറാകണം.

തീവ്രവാദ ആശയത്തിന്റെ പിടിയിൽ പെട്ട് കാശ്മീരിൽ സൈനികരോടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തന്റെ മകന്റെ മയ്യത്ത് അവൻ തീവ്രവാദി ആയതു കൊണ്ട് കാണേണ്ടതില്ല എന്നു പ്രഖ്യാപിച്ച സഫിയയുടെ മണ്ണാണ് കേരളമെന്ന് കോൺഗ്രസ്,ബി.ജെ.പി നേതാക്കൾ മറക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in