ക്രാഷ് ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച് മാരുതി വാഗൺ ആർ, മിക്ക ഇന്ത്യൻ കാറുകളും ടെസ്റ്റിൽ പരാജയം
ഈ വർഷം മാരുതി ഇറക്കിയ പുതുപുത്തൻ വാഗൺ ആർ ആണ് ക്രാഷ് ടെസ്റ്റിൽ 2 സ്റ്റാർ മാത്രം നേടി പരാജയപ്പെട്ടിരിക്കുന്നത്. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ച പരിശോധനയിലാണ് വാഗൺ ആർ മോശം പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. എന്നാൽ മറ്റൊരു ടെസ്റ്റിൽ ടാറ്റ നെക്‌സോണ്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരുന്നു. മാരുതി നിരയില്‍ നിന്നും നാലു മോഡലുകളെയായിരുന്നു ക്രാഷ് ടെസ്റ്റ് നടത്തിയത്.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍കൂടിയായ വാഗണ്‍ആറിന് പക്ഷേ സുരക്ഷയുടെ കാര്യത്തില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രമാണ് നേടാൻ സാധിച്ചതെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമുള്ള വാഗൺ ആറിന്റെ 1.0 ലിറ്റര്‍ LXi പതിപ്പാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷക്കായി 17 ല്‍ 6.93 പോയിന്റും, കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 16.33 പോയിന്റും മാത്രമാണ് വാഹനത്തിന് ലഭിച്ചത്.
എന്‍കാപ്പ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത ടാറ്റ നെക്സോൺ ഒഴിച്ചുള്ള ഒരു ഇന്ത്യന്‍ നിര്‍മിത വാഹനത്തിനും എല്ലാ മാനദണ്ഡങ്ങളിലുമായി അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടില്ല മുതിര്‍ന്നവര്‍ക്കുള്ള 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ കാര്യത്തില്‍ 3-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുമാണ് ടാറ്റ നെക്സണിന് കിട്ടിയത്. വില്‍പ്പന കുറവാണെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ സൂചികയില്‍ ഇന്ത്യയില്‍ നിന്ന് 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച ഒരേയൊരു കാറും നെക്സണ്‍ മാത്രമാണ്. മഹീന്ദ്രയുടെ മറാസോ 4 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുമായി തൊട്ടു പിറകിലുണ്ട്. മാരുതിയുടെ തന്നെ എർട്ടിഗയും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.
ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലായ പുതിയ സാന്‍ട്രോയ്ക്ക് ക്രാഷ് ടെസ്റ്റിൽ 17 പോയിന്റ് സൂചികയില്‍ 6.74 മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. 2 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ആണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിയ പുതിയ സാന്‍ട്രോയ്ക്ക് ലഭിച്ചത്. ബോഡിഷെല്ലിനും, ഫുട് വെല്‍ ഏരിയയ്ക്കും സാൻട്രോയിൽ സ്ഥിരത കുറവാണെന്ന് ടെസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും അത്യാവശ്യം സുരക്ഷ ലഭിക്കുമെങ്കിലും നെഞ്ചിന്റെ ഭാഗത്തുള്ള സുരക്ഷ പരിമിതമാണെന്നും ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്റെ കാര്യത്തില്‍ 2 സ്റ്റാര്‍ റേറ്റിംഗാണ് വാഹനത്തിനുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.