വ്യാജ രേഖയായ ചെമ്പോല പ്രധാനപ്പെട്ട രേഖയാണെന്ന് കാണിച്ച് പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിരന്തരമായി മോന്‍സണുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരുന്നതുകൊണ്ടാണ് ചോദിക്കുന്നതെന്നും വി.ഡി സതീശന്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ചോദ്യം ചോദിക്കവെ പറഞ്ഞു.
ശബരിമലയിലെ ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വര്‍ഷം പഴക്കമുള്ള ഒരു പുരാവസ്തുരേഖ ഉണ്ടായിരുന്നു, ആ രേഖ പ്രധാനപ്പെട്ട ഒരു രേഖയാണ് എന്ന് കാണിച്ച് ദേശാഭിമാനി പത്രം ഒരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്നു. തെറ്റായ ഒരു രേഖ, വ്യാജമായ ഒരു ചെമ്പോല പ്രസിദ്ധീകരിച്ചതില്‍ ദേശാഭിമാനി പത്രത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്.
ചെമ്പോല വ്യാജമാണെന്ന് ഏറെക്കുറെ വ്യക്തമായെന്നും കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്ന കാര്യങ്ങളെ വെച്ച് ഫലപ്രദമായ നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
'ചെമ്പോലയുടെ കാര്യത്തില്‍ ആചാര-അനുഷ്ഠാനങ്ങളെ സംബന്ധിച്ച് തെറ്റായ രീതിയില്‍ വ്യാജമായി നിര്‍മിച്ചതാണ് എന്ന് ഇതിനകം തന്നെ ഏകദേശം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും അത് യഥാര്‍ത്ഥമാണ് എന്ന് അവകാശപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്, അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്ന കാര്യങ്ങള്‍ വെച്ച് ഫലപ്രദമായ നടപടികളിലേക്കും നമുക്ക് കടക്കാം,' മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പോലയുടെ ആധികാരികത പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇ.ഡി. അന്വേഷണത്തിന് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത് സംശയം തോന്നിയതിനാല്‍ എന്നും മോന്‍സണുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.
കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തതായി രജിസ്റ്ററില്‍ രേഖകളില്ലെന്നും ചെമ്പോല പുരാവസ്തുവാണോ എന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.