സസ്‌പെന്‍ഡ് ചെയ്ത ലോട്ടറി ഏജന്റിന്റെ ഭാര്യയായതുകൊണ്ട് സമ്മാനതുക നിഷേധിക്കാനാകില്ല, പണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

സസ്‌പെന്‍ഡ് ചെയ്ത ലോട്ടറി ഏജന്റിന്റെ ഭാര്യയായതുകൊണ്ട് സമ്മാനതുക നിഷേധിക്കാനാകില്ല, പണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

വിന്‍വിന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ച സ്ത്രീക്ക് ഒന്നാം സമ്മാനമായ 40.95 ലക്ഷം രൂപ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി. സസ്‌പെന്‍ഡ് ചെയ്ത ലോട്ടറി ഏജന്റിന്റെ ഭാര്യയായതുകൊണ്ട് വിജയിക്ക് സമ്മാന തുക നിരസിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ലോട്ടറി ബിസിനസില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഏജന്റിന്റെ ഭാര്യയാണെന്ന് കാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിന്‍വിന്‍ ലോട്ടറി വിജയിക്ക് സമ്മാനാര്‍ഹമായ തുക നിഷേധിച്ചത്.

ലോട്ടറിവകുപ്പിന്റെ വാദങ്ങള്‍ ചോദ്യങ്ങള്‍ ചെയ്ത് പി. ഷിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015ലാണ് ലോട്ടറി വകുപ്പ് ഫലം പ്രഖ്യാപിച്ചത്. അന്ന് പരാതിക്കാരിയുടെ ടിക്കറ്റ് സമ്മാനാര്‍ഹമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഒറിജിനല്‍ ടിക്കറ്റ് ഷിത ഡയറക്ടര്‍ ഓഫ് സ്റ്റേറ്റ് ലോട്ടറിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. പാലക്കാട് നിന്നുള്ള ഒരു ഏജന്റില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഷിത കോടതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ നിലനില്‍ക്കുന്ന മഞ്ജു ലോട്ടറി ഏജന്‍സിയുടെ ഉടമയുടെ ഭാര്യയായതുകൊണ്ട് മാത്രം യുവതിക്ക് സമ്മാനാര്‍ഹമായ തുക നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ടിക്കറ്റ് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മാത്രമേ അധികൃതര്‍ക്കുള്ളുവെന്നും കോടതി വ്യക്തമാക്കി. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in