'ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കൂടുതല്‍ പരിവര്‍ത്തനമില്ല'; പ്രചരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

'ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കൂടുതല്‍ പരിവര്‍ത്തനമില്ല';  പ്രചരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഏതെങ്കിലും മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി. ക്രിസ്തുമതത്തില്‍ നിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്ക അടിസ്ഥാനരഹിതമാണ്. 'ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി മതപരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോള്‍ മറ്റൊരു ചിത്രമാണ് തെളിയുന്നത്.

2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐഎസ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐഎസില്‍ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ ഒന്നും', മുഖ്യമന്ത്രി പറഞ്ഞു.

യുവതീ യുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനകളും പ്രചരണങ്ങളും അടിസ്ഥാന രഹിതമാണ്. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടതിയതായോ പരാതികള്‍ ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കൂടുതല്‍ പരിവര്‍ത്തനമില്ല';  പ്രചരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി
പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ട, നാര്‍കോട്ടിക് ജിഹാദ് അടിസ്ഥാനരഹിതം

Related Stories

No stories found.
logo
The Cue
www.thecue.in