'ആ ചാപ്റ്റര്‍ ക്ലോസ്ഡ്'; അസമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍

'ആ ചാപ്റ്റര്‍ ക്ലോസ്ഡ്'; അസമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍

അസമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച ശേഷം വി.എന്‍.വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മന്ത്രി ബിഷപ്പ് ഹൗസിലെത്തിയത്. സൗഹൃദത്തിന്റെ പേരിലായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വി.എന്‍.വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സമവായ ചര്‍ച്ചകളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ല, നിലവില്‍ പ്രശ്‌നങ്ങളൊന്നമില്ല. ആ ചാപ്റ്റര്‍ ക്ലോസ്ഡ് എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എന്‍.വാസവന്‍ പറഞ്ഞു.

വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'അഭിവന്ദ്യനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത്. തികച്ചും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമായിരുന്നു. ബൈബിള്‍, ഖുറാന്‍, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം ശ്ര വിക്കാറുണ്ട്. സന്ദര്‍ശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ല.'

Related Stories

No stories found.
logo
The Cue
www.thecue.in