എകെജി സെന്റര്‍ വേസ്റ്റ് കളക്ഷന്‍ സെന്ററായി, കോണ്‍ഗ്രസ് പുറത്താക്കിയ മാലിന്യങ്ങളെ സ്വീകരിക്കുന്നുവെന്ന് കെ. സുധാകരന്‍

എകെജി സെന്റര്‍ വേസ്റ്റ് കളക്ഷന്‍ സെന്ററായി, കോണ്‍ഗ്രസ് പുറത്താക്കിയ മാലിന്യങ്ങളെ സ്വീകരിക്കുന്നുവെന്ന് കെ. സുധാകരന്‍

സി.പി.ഐ.എം ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വേസ്റ്റ് കളക്ഷന്‍ സെന്ററായി എ.കെ.ജി സെന്റര്‍ മാറിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.

ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സി.പി.ഐ.എം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.

കോണ്‍ഗ്രസില്‍ ഏകാധിപത്യമാണെന്ന് ആരോപിച്ചുകൊണ്ടാണ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ എ.കെ.ജി സെന്ററിലെത്തിയ അനില്‍കുമാറിനെ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഷാള്‍ അണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

എകെജി സെന്റര്‍ വേസ്റ്റ് കളക്ഷന്‍ സെന്ററായി, കോണ്‍ഗ്രസ് പുറത്താക്കിയ മാലിന്യങ്ങളെ സ്വീകരിക്കുന്നുവെന്ന് കെ. സുധാകരന്‍
'വിജയരാഘവന്റെയോ സി.പി.എമ്മിന്റെയോ മതേതരത്വമല്ല ഞങ്ങളുടെ മതേതരത്വം', സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നുവെന്ന് വി.ഡി.സതീശന്‍

കെ. സുധാകരന്റെ വാക്കുകള്‍

കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വേസ്റ്റ് കളക്ഷന്‍ സെന്ററായി എ.കെ.ജി സെന്റര്‍ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സി.പി.ഐ.എമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ല.

പിണറായിയുടെ തോക്കുമുനയില്‍ പാര്‍ട്ടിയെയും അണികളെയും നിര്‍ത്തിയിരിക്കുന്ന സി.പി.ഐ.എം, കോണ്‍ഗ്രസില്‍ അച്ചടക്ക രാഹിത്യത്തിന് പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയപാപ്പരത്തിന്റെ ആഴം വെളിവാക്കുന്നു. കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നു പറയുന്നവര്‍ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണു പോകുന്നത് എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്.

സി.പി.ഐ.എമ്മില്‍ ഒരംഗമാകാന്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും മറ്റും പാര്‍ട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാളെ സ്വീകരിച്ച് ഏതു പദവിയും നല്‍കുമ്പോള്‍ സി.പി.ഐ.എമ്മിന്റെ ഭരണഘടനയൊക്കെ കാശിക്കുപോകും. വിരുന്നുകാര്‍ അകത്തും വീട്ടുകാര്‍ പുറത്തും എന്നതാണ് സി.പി.ഐ.എമ്മിലെ അവസ്ഥയെന്ന് അണികള്‍ക്കു തോന്നിയാല്‍ അതിന് അവരെ കുറ്റംപറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

എ.കെ.ജി സെന്ററിലേക്ക് കടന്നു ചെന്ന അനില്‍കുമാര്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എ.കെ.ജി സെന്ററിലേക്കു കടന്നുചെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. അതില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്.

42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹത്തിന് പത്ത് പ്രവര്‍ത്തകരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹം പാര്‍ട്ടിയുടെ ബാധ്യതയാണെന്നു തെളിയിക്കുന്നതാണ്.

തുടര്‍ച്ചയായി ഭരണം ലഭിച്ചിട്ടുപോലും നാലാളെ കൂട്ടാന്‍ കൂറുമാറ്റത്തെയും ചാക്കിട്ടുപിടിത്തത്തെയും ആശ്രയമാക്കുന്ന സി.പി.ഐ.എമ്മിന്റെ ഗതികേട് ഭയാനകമാണ്. ഒരു പ്രലോഭനവും നല്കുന്നില്ല എന്ന പറഞ്ഞ അതേ നാവില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി വിട്ടു വരുന്നവര്‍ക്ക് മാന്യമായ സ്ഥാനവും പരിഗണനയും നല്കുമെന്നു പറഞ്ഞത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്ന് ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കെ.പി.സി.സിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പാര്‍ട്ടി വിട്ടതെന്നു പറയുന്ന കോടിയേരി, ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബി.ജെ.പിക്ക് അടിയറവ് വച്ചാണ് സി.പി.ഐ.എം നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്ന കാര്യം മറക്കരുത്.

സെമി കേഡര്‍ പാര്‍ട്ടി എന്താണെന്ന് ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ ബോധ്യപ്പെടുത്തി തരാം. പുതിയ സമീപനങ്ങളും പദ്ധതികളുമായി കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുകയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തരെ കൂട്ടുപിടിച്ച് അതിനു തടയിടാന്‍ സി.പി.ഐ.എം ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in