നാര്‍ക്കോട്ടിക് ജിഹാദില്‍ ഗുണം ഫാസിസ്റ്റുകള്‍ക്ക്, മുഖ്യമന്ത്രി മത നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

നാര്‍ക്കോട്ടിക് ജിഹാദില്‍ ഗുണം ഫാസിസ്റ്റുകള്‍ക്ക്, മുഖ്യമന്ത്രി മത നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മത നേതാക്കളുമായി ചര്‍ച്ച ചെയ്യണമെന്ന് യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തര്‍ക്കം തുടര്‍ന്നാല്‍ ഫാസിസ്റ്റ് ശക്തികള്‍ക്കായിരിക്കും അതിന്റെ ഗുണഫലം കിട്ടുക.

ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് മുന്നില്‍ എന്നും ന്യൂനപക്ഷ വര്‍ഗീയത ഇരകളാക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവര്‍ണ ഫാസിസ്റ്റുകളുടെ നയം തന്നെ. നാര്‍ക്കോട്ടിക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ഉന്നയിക്കുന്നവര്‍ പൊലീസിനെ അറിയിക്കാന്‍ തയ്യാറാകണമെന്നും കൂറിലോസ് പറഞ്ഞു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ നേരത്തെയും കൂറിലോസ് രംഗത്തെത്തിയിരുന്നു.

അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. സുവിശേഷം സ്‌നേഹത്തിന്റെതാണ്. വിദ്വേഷത്തിന്റേതല്ല. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും കൂറിലോസ് ആവശ്യപ്പെട്ടു.

അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്ന വിചിത്ര വാദങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞു.

''ഇളം പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ട്രെയിനിങ്ങ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയെന്ന് ഞാന്‍ വിചാരിക്കുകയാണ്.

കേരളത്തില്‍ ലൗ ജിഹാദില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നവരെയാണ് നാര്‍ക്കോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദെന്ന് നമ്മള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ,'' എന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്.

ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in