'സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിക്കണം'; കണ്ണൂര്‍ യൂണിവേഴ്സിറ്റി എസ്എഫ്ഐ യൂണിയന്‍

'സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിക്കണം'; കണ്ണൂര്‍ യൂണിവേഴ്സിറ്റി എസ്എഫ്ഐ യൂണിയന്‍

കണ്ണൂര്‍ സര്‍വ്വകലാശാല പി.ജി സിലബസില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോള്‍വാള്‍ക്കറുടെയും വി.ഡി സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പിന്തുണയുമായി യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ യൂണിയന്‍. എല്ലാ ആളുകളെയും കുറിച്ച് പഠിക്കേണ്ടതാണെന്നും ആര്‍.എസ്.എസ് നേതാക്കളെ ഉള്‍പ്പെടുത്തിയതുകൊണ്ട് ആരും വേറെ രീതിയില്‍ ചിന്തിക്കില്ലെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രതികരിച്ചു.

പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ തിരസ്‌കരിക്കപ്പെട്ടു എന്നാണ് എന്നാല്‍ രാഷ്ട്രീയമായാണ് അവര്‍ സമരം നടത്തുന്നതെന്നും യൂണിയന്‍ പറഞ്ഞു.

ആര്‍.എസ്.എസ് എന്താണ് രാജ്യത്ത് ചെയ്തത് എന്ന് അറിയാത്തവരല്ല ഇവിടെ ഉള്ളതെന്നും യൂണിയന്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിലാണ് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുമുള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ അഞ്ചോളം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്.

'സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിക്കണം'; കണ്ണൂര്‍ യൂണിവേഴ്സിറ്റി എസ്എഫ്ഐ യൂണിയന്‍
ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എം.എസ്.എഫ് നേതാവ് പി.കെ നവാസ് അറസ്റ്റില്‍

രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്. പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സിലബസില്‍ ഉള്‍പ്പെടുത്തിയ പുസ്തകം

1.ആരാണ് ഹിന്ദു- വി.ഡി സവര്‍ക്കര്‍

2. ബഞ്ച് ഓഫ് തോട്ട്‌സ് - എം.എസ് ഗോള്‍വാള്‍ക്കര്‍

3. വീ അവര്‍ നാഷന്‍ഹുഡ് ഡിഫന്‍സ്- എം.എസ് ഗോള്‍വാള്‍ക്കര്‍

4. ഇന്ത്യനൈസേഷന്‍, വാട്ട് വൈ ആന്റ് ഹൗ- ബല്‍രാജ് മധോക്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ യൂണിയന്റെ നിലപാട്

സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഉള്‍പ്പെടെ ചിന്തകള്‍ അതില്‍ വന്നു എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രശ്‌നം. സര്‍വ്വകലാശാലയുടെ നിലപാട് നേരത്തെ തന്നെ സുവ്യക്തമായി സംസാരിച്ചതാണ്. നാം എല്ലാ ആളുകളെയും കുറിച്ച് പഠിക്കേണ്ടതാണ്. ഈ സിലബസിന് ആസ്പദമായ കോഴ്‌സ് എന്നു പറയുന്നത് എം.എ പൊളിറ്റിക്കല്‍ സയന്‍സ് ആണ്. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ തിരസ്‌കരിക്കപ്പെട്ടു എന്നാണ്.

ഈ സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നതാണ് അധ്യാപകരുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഇവിടെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ പി.ജി വിദ്യാര്‍ത്ഥികളാണ്. നമ്മുടെ ബോധ്യങ്ങള്‍ കൂടിയാണ് ഉന്നത വിദ്യാര്‍ത്ഥി എന്ന രീതിയില്‍ അവരുടെ ഉത്തരങ്ങളില്‍ ഉണ്ടാവുക.

ആര്‍.എസ്.എസ് എന്താണ് രാജ്യത്ത് ചെയ്തത് എന്ന് അവര്‍ക്ക് അറിയാം. ഇന്ത്യ എന്ന രാജ്യം എത്രത്തോളം അവരുടെ സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് കണ്ടറിയാം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടണം. ഇതിനെ പഠിച്ചുകൊണ്ട് വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് സര്‍വ്വകലാശാല യൂണിയന്റെ നിലപാട്.

ഇവിടെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ അജണ്ടകള്‍ മുന്നോട്ട് വെച്ച് നടക്കുന്നതാണ്. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ കോഴ്‌സ് സംബന്ധിച്ച് വ്യക്തമായി ചര്‍ച്ച ചെയ്താണ്.

Related Stories

No stories found.
logo
The Cue
www.thecue.in