നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി അച്ചടക്കനടപടി നേരിടുന്ന കോണ്‍ഗ്രസ് നേതാവ് കെ.പി.അനില്‍കുമാര്‍. സംസാരിച്ചത് കേരളത്തിലെ 70 ശതമാനം വരുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ്. വലിയ പിന്തുണയാണ് പ്രാദേശിക തലത്തില്‍ നിന്നും ലഭിച്ചത്. എം.എല്‍.എ മാത്രമായിരുന്നപ്പോള്‍ വി.ഡി.സതീശന്‍ പറഞ്ഞത്രയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും കെ.പി.അനില്‍ കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കെ.സുധാകരനും വി.ഡി.സതീശനും ചുമതലയിലേക്ക് വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ മോശമാണ്. ജനാധിപത്യ സംവിധാനമുള്ള പാര്‍ട്ടിയില്‍ ഒരു നേതാവിനെതിരെ അച്ചടക്ക നടപടി എടുക്കുമ്പോള്‍ വിശദീകരണം ചോദിക്കുന്നതുള്‍പ്പടെ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. അത് തന്റെ കാര്യത്തിലുണ്ടായില്ലെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.
'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം പോലും വിളിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട എഐസിസിയുടെ അംഗമാണ്, കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. അതില്‍ നിന്നാണോ സസ്‌പെന്‍ഷന്‍, പ്രാഥമിക അംഗത്വത്തില്‍ നിന്നാണോ സസ്‌പെന്‍ഷന്‍ എന്നത് പോലും വ്യക്തമല്ല. ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടില്ല.'
ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാകില്ലെന്ന് പറഞ്ഞാണ് പുതിയ നേതൃത്വം വന്നത്. എന്നാല്‍ നേരത്തെ ഉണ്ടായതിലും മോശമാണ് ഇപ്പോള്‍ കാര്യങ്ങള്‍. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ മാത്രമായിരുന്ന സമയത്ത് അന്നത്തെ കെപിസിസി പ്രസിഡന്റിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും പറഞ്ഞത്രയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും കെ.പി.അനില്‍കുമാര്‍ പറഞ്ഞു.