മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം, പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം, പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത വനിതാ പൊലീസ് ഉദ്യോഗ്സ്ഥയ്‌ക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ റൂറല്‍ എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റിയാണ് നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡി.വൈ.എസ്.പി റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത ഓഫീസര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാംക്ലാസുകാരി മകളെയും വനിതാ പൊലീസ് ഓഫീസര്‍ പരസ്യമായി ചോദ്യം ചെയ്തത്. നിര്‍ത്തിയിട്ട പിങ്ക് പൊലീസ് വാഹനത്തിന് സമീപം നില്‍ക്കുകയായിരുന്നു ഇരുവരും. വാഹനത്തിനുള്ളിലിരുന്ന ഫോണ്‍ ജയചന്ദ്രന്‍ എടുത്തെന്നും അത് മകള്‍ക്ക് കൊടുത്തെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ഇരുവരുടെയും ദേഹപരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.

എന്നാല്‍ വൈകാതെ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ ഫോണ്‍ കിട്ടുകയും ചെയ്തു. പൊലീസ് നടപടിയില്‍ പേടിച്ച പെണ്‍കുട്ടി കരയുകയായിരുന്നു. ഇതും അവഗണിച്ചായിരുന്നു പൊലീസ് ജയചന്ദ്രനെ ചോദ്യം ചെയ്തത്. അടുത്തുള്ള കാറിലിരുന്ന യുവാവ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംഭവത്തില്‍ ജയചന്ദ്രന്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ആറ്റിങ്ങല്‍ പൊലീസും വീട്ടിലെത്തി ബാലികയുടെ മൊഴിയെടുത്തു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in