ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റ്; വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മുകേഷുമായി പിരിയാൻ തീരുമാനിച്ചതെന്ന് മേതിൽ ദേവിക

ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റ്; വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മുകേഷുമായി പിരിയാൻ തീരുമാനിച്ചതെന്ന് മേതിൽ ദേവിക

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് നടനും എം എൽ എയുമായ മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്ന് പ്രശസ്ത നർത്തകി മേതിൽ ദേവിക. ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റാണ്. വിവാഹ മോചനത്തിന് ശേഷവും മുകേഷുമായുള്ള സൗഹൃദം ആഗ്രഹിക്കുന്നുണ്ടെന്നും പ്രശ്നങ്ങൾ ഇല്ലാതെ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മേതിൽ ദേവിക പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുകേഷിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നതായും ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു.

മേതിൽ ദേവികയുടെ പ്രതികരണം

വിവാഹ മോചനത്തിനുള്ള നോട്ടീസ് കൊടുത്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ വക്കീല്‍ വഴി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ നിയമപരമായി വിവാഹ മോചനത്തിനുള്ള നോട്ടീസാണ് ഞാന്‍ ഫൈല്‍ ചെയ്തിരിക്കുന്നത്. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത്. പിന്നെ ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ.

പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതിൽ ഉൾപ്പെടുന്നില്ല. ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം. യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്.

ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്. ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല.’

Related Stories

No stories found.
logo
The Cue
www.thecue.in