കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെ; കേസില്‍ ഏഴാം സാക്ഷി; ബിജെപിയെ പ്രതിരോധത്തിലാക്കി കുറ്റപത്രം

കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെ; കേസില്‍ ഏഴാം സാക്ഷി; ബിജെപിയെ പ്രതിരോധത്തിലാക്കി കുറ്റപത്രം

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രം. കൊടകരയില്‍ പിടിച്ച മൂന്നരക്കോടി രൂപ കള്ളപ്പണമാണെന്നും ഇത് കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ ഏഴാം സാക്ഷിയാണ് സുരേന്ദ്രന്‍.

കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. ബംഗളുരുവില്‍ നിന്നാണ് കുഴല്‍പ്പണം എത്തിച്ചത്. കള്ളപ്പണം കേരളത്തിലെത്തിച്ച ധര്‍മരാജന്‍ സുരേന്ദ്രന്റെയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റെയും അടുപ്പക്കാരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ തുടരന്വേഷണത്തിനു അന്വേഷണം സംഘം ശുപാര്‍ശ ചെയ്യുന്നുണ്ട്. കുറ്റപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സുരേന്ദ്രനെ ഏഴാം സാക്ഷിയാക്കികൊണ്ടുള്ള കുറ്റപത്രം ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തൃശൂര്‍- എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകത്തില്‍ നിന്നും തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം. വണ്ടിയോടിച്ചിരുന്നത് ഷംജീര്‍ ഷംസുദ്ദീന്‍ എന്ന ഡ്രൈവറായിരുന്നു.അദ്ദേഹം തന്നെയാണ് താന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പട്ടുവെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും. പണത്തിന്റെ ഉടമ ധര്‍മ്മരാജനായിരുന്നു.

തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പൊലീസിന് നല്‍കിയ പരാതി. സുനില്‍ നായിക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ബന്ധമുള്ള നേതാവുമാണ്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in