സ്ത്രീപീഡന പരാതിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് ശശീന്ദ്രന്റെ വിശദീകരണം; മന്ത്രി കള്ളം പറയുന്നുവെന്ന് യുവതിയുടെ പിതാവ്

സ്ത്രീപീഡന പരാതിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് ശശീന്ദ്രന്റെ വിശദീകരണം; മന്ത്രി കള്ളം പറയുന്നുവെന്ന് യുവതിയുടെ പിതാവ്

കൊല്ലം: സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. സ്ത്രീപീഡന പരാതിയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടിക്കാരുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നമുണ്ട് എന്നറിഞ്ഞാട്ട് വിളിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

''പ്രശ്‌നത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ടാളുകളും എന്റെ പാര്‍ട്ടിക്കാരാണ്. പത്മാകരനായാലും കുട്ടിയുടെ പിതാവായാലും. അങ്ങനെയൊരു പ്രശ്‌നം ഉണ്ടായപ്പോള്‍ രണ്ടു പേരോടും എനിക്ക് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ട്. അത് നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സ്ത്രീപീഡന പരാതിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല,'' മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് പ്രശ്‌നം പറഞ്ഞപ്പോള്‍ ഞാന്‍ ശരി നമുക്ക് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞല്ലോ. സ്ത്രീപീഡന പരാതിയാണെന്നത് അന്വേഷിച്ചപ്പോഴാണ് മനസിലായത്. പത്മാകരനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എന്തൊക്കെയോ ആരോപണങ്ങള്‍ വരുന്നുണ്ട്, എന്നാണ് അറിഞ്ഞത്. ഈ വിഷയം മനസിലാക്കാന്‍ എന്റെ പാര്‍ട്ടിയുടെ ബ്ലോക്ക് പ്രസിഡന്റിനെയും ഞാന്‍ വിളിച്ചിട്ടുണ്ട്. മറ്റുള്ളതെല്ലാം വ്യാഖ്യാനമാണ്. സംസാരത്തില്‍ ഭീഷണിയുടെ സ്വരമില്ലായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മന്ത്രി കളളമാണ് പറയുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മന്ത്രിക്ക് വിഷയം അറിയാമായിരുന്നു. ഫോണ്‍ സംഭാഷണത്തിലും ഞാനത് പറയുന്നുണ്ട്. ഇതൊരുതരം ഭീഷണിപ്പെടുത്തലാണ്. നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മകളുടെ കൈക്ക് കയറി പിടിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ മന്ത്രി പറയുന്നതെന്ന് ഞാന്‍ ചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെട്ടത്.

എന്‍.സിപി നേതാവ് യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. തന്നെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോ എന്ന ഭയം പോലും ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നും മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരിയായ യുവതി ബിജെപിക്കാരിയാണ്. പെണ്‍കുട്ടിയുടെ പിതാവ് എന്‍.സി.പിക്കാരനാണ്. യുവതി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറയുന്നത്.

ഫോണ്‍ സംഭാഷണം

ശശീന്ദ്രന്‍- അവിടെ ചെറിയ വിഷയമുണ്ടല്ലോ പാര്‍ട്ടിയില്‍.

പരാതിക്കാരന്‍- പാര്‍ട്ടിയില്‍ വിഷയമില്ലല്ലോ സാറെ.

ശശീന്ദ്രന്‍ - ആയിക്കോട്ടെ, നിങ്ങളതൊന്ന് തീര്‍ക്കണം. കേട്ടോ.

പരാതിക്കാരന്‍- സാര്‍ പറയുന്നത് മനസ്സിലായില്ല. എന്താണെന്ന് പറയണം.

ശശീന്ദ്രന്‍- അല്ലെ..?

പരാതിക്കാരന്‍- അതെ, ഞാനാണ്

ശശീന്ദ്രന്‍- അവിടെ നമ്മുടെ പാര്‍ട്ടിക്കാരുമായിട്ട് എന്തൊക്കെയോ വിഷയം ഉണ്ടല്ലോ..

പരാതിക്കാരന്‍- സാറേ, സാര്‍ പറയുന്നത്, ഗംഗ ഹോട്ടല്‍ മുതലാളി പത്മാകരന്‍ എന്റെ മകളുടെ കൈക്ക് കയറിപ്പിടിച്ചു.

ശശീന്ദ്രന്‍- ആ, അതുതന്നെ. അത് നല്ല നിലയ്ക്ക് തീര്‍ക്കണം.

പരാതിക്കാരന്‍- എന്റെ മകള്‍...

ശശീന്ദ്രന്‍- ഞാനറിഞ്ഞു, അതുകൊണ്ടല്ലേ നിങ്ങളോട് പറയുന്നത്, നല്ല നിലയില്‍ തീര്‍ക്കണം കേട്ടോ.

പരാതിക്കാരന്‍- ആ കേസാണ് നല്ലനിലയില്‍ തീര്‍ക്കണം എന്ന് സാര്‍ പറയുന്നത്.

ശശീന്ദ്രന്‍- നല്ല നിലയില്‍, നല്ല നിലയില്‍....

പരാതിക്കാരന്‍-സാറേ, നല്ല നിലയില്‍ എന്നുപറയുമ്പോള്‍, അതെങ്ങനാ...

ശശീന്ദ്രന്‍- അത് നിങ്ങള്‍ക്കറിയാമല്ലോ..

പരാതിക്കാരന്‍- സാറേ, അവര്‍ ബിജെപിക്കാരാണ്. അതെങ്ങനെ തീര്‍ക്കണമെന്നാണ് സാറ് പറയുന്നത് ?

ശശീന്ദ്രന്‍-ഞാന്‍ പറഞ്ഞല്ലോ, അത് ഒരു പ്രയാസമില്ലാതെ രീതിയില്‍ പരിഹരിക്കണം.

പരാതിക്കാരന്‍- സാറേ, പത്മാകരന്‍ എന്റെ മകളുടെ കയ്യില്‍ കയറി പിടിച്ച കേസ്,ആ പീഡനക്കേസാണ് എ.കെ ശശീന്ദ്രന്‍ സാറ് തീര്‍ക്കണമെന്ന് പറയുന്നത്.അതെങ്ങനെ തീര്‍ക്കണമെന്നാണ് ഞാന്‍ ചോദിക്കുന്നത്.

ശശീന്ദ്രന്‍- പരിഹരിക്കാന്‍ നിങ്ങള്‍ക്കറിയില്ലേ....

പരാതിക്കാരന്‍- സാറ് പറഞ്ഞാല്‍ തീര്‍ക്കാം. അതെങ്ങനെന്ന് പറ.

ശശീന്ദ്രന്‍- പറയാം. ഞാന്‍ പറയാം. ബാക്കി നമുക്ക് പിന്നെ സംസാരിക്കാം.ഫോണിലൂടെ വേണ്ട.

Related Stories

No stories found.
logo
The Cue
www.thecue.in