ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരെ സി.പി.എം, രാഷ്ട്രീയ പ്രചരണത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ല

ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരെ സി.പി.എം, രാഷ്ട്രീയ പ്രചരണത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ല

രാമനാട്ട് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തെരയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ സിപിഐഎം കണ്ണൂര്‍ നേതൃത്വം. അര്‍ജുന്റെ സുഹൃത്ത് ആകാശ് തില്ലങ്കേരിക്കെതിരെയും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഫേസ്ബുക്കില്‍ സിപിഎമ്മിന്റെ സജീവ പ്രചാരകനാണ് ആകാശ് തില്ലങ്കേരി. സിപിഐഎം സാമൂഹ്യമാധ്യമത്തില്‍ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് എം.വി.ജയരാജന്‍.

പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തില്‍ ഉള്ള ഒരാളെയും സൈബര്‍ പ്രചരണം ഏല്‍പ്പിച്ചിട്ടില്ലെന്നും എം.വി.ജയരാജന്‍.

എം.വി.ജയരാജന്‍ മാധ്യമങ്ങളോട്

ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും മാത്രമല്ല ക്വട്ടേഷന്‍ അംഗങ്ങളായ മറ്റ് പലരുടെയും പേരുകളും പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് സാലിഹ് മര്‍വാന്‍, മുഹമ്മദലി, സൈനുദ്ദീന്‍,അഫ്താബ്, പ്രണവ്, ലിനീഷ്, ടുട്ടു എന്ന് വിളിക്കുന്ന ഷിജിന്‍ എന്നിവരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. ഇവരില്‍ പലരും സ്വര്‍ണ്ണക്കടത്ത് വാഹകരോ തട്ടിക്കൊണ്ടുപോകലുകാരോ ആണ്.

ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് രാഷ്ട്രീയമില്ല, അവരെ എല്ലാവരെയും സമൂഹം തള്ളിപ്പറയണം. സിപിഎമ്മിന്റെ നവമാധ്യമ പ്രചാര വേല ആകാശ് തില്ലങ്കേരിയെയോ പ്രണവിനെയോ ഏല്‍പ്പിച്ചിട്ടില്ല. അവര്‍ നടത്തുന്നത് ക്വട്ടേഷന്‍ ആണ്. സമൂഹത്തില്‍ മാന്യത കിട്ടാനാവും ഇവര്‍ സൈബര്‍ ഇടത്ത് സിപിഎം പ്രചാരകരാകുന്നത്. ഇതിന് പിന്നില്‍ ചതിയും വഞ്ചനയും ഒളിഞ്ഞിരിപ്പുണ്ട്.

സ്വര്‍ണ്ണക്കടത്തും കള്ളപ്പണ ഇടപാടും ശക്തമായ പൊലീസ് നടപടിയിലൂടെയാണ് പൊതുസമൂഹം അറിയുന്നത്. ക്വട്ടേഷന്‍ നീക്കങ്ങള്‍ പാളിപ്പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കള്ളസ്വര്‍ണ്ണ വാഹകര്‍ക്ക് ഏജന്റുമാരുണ്ട്. അവര്‍ അതിവേഗം സമ്പന്നരാകുന്നുണ്ട്. മണി മാളികകള്‍ പണിയുകയാണ്. ഇവയെല്ലാം സാമൂഹ്യദ്രോഹകരമാണ്. ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കും സാമൂഹിക തിന്മക്കുമെതിരെ സിപിഎം ജൂലൈ അഞ്ചിന് 3800 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണം.

Related Stories

No stories found.
logo
The Cue
www.thecue.in