ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് . പൃഥിരാജിനെതിരെ വ്യക്തിഹത്യയുമായി സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വിയുടെ വെബ്‌സൈറ്റിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. പൃഥ്വിരാജിനെയും പിതാവും നടനുമായ സുകുമാരനെയും അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമാണ് ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവിന്റെ ലേഖനം. ജനം ടിവിയുടെ ഈ സമീപനത്തെയും പി കെ അബ്ദുറബ്ബ് വിമർശിച്ചു. നടൻ പൃഥിരാജ് ജനിച്ചത് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണെന്നും പഴയ എടപ്പാൾ ഓട്ടം 'ജനം' മറക്കരുതെന്നുമായിരുന്നു പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാൾ ജംഗ്ഷനില്‍ ബൈക്കുകളിൽ റാലി നടത്തിയ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രവർത്തകർ ഓടുന്ന ദൃശ്യങ്ങളും എടപ്പാൾ ഓട്ടം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു
ലക്ഷദ്വീപിലെ പ്രഭുൽ പട്ടേലിന്റെ ഏകാധിപത്യ രീതിയിലുള്ള ഭരണരീതിയ്‌ക്കെതിരെ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഇതിനു പിന്നാലെ താരത്തിനെതിരെ സംഘ പരിവാർ പ്രൊഫൈലുകളിൽ നിന്നും വ്യാപക തോതിൽ സൈബർ ആക്രമണം ഉണ്ടായി.
എന്നാൽ കോൺഗ്രസ്സ് നേതാവ് വിടി ബൽറാം, നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.