പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാവുമെന്ന് കെ മുരളീധരന്‍ എം പി. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുന്നില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് മുരളീധരൻ പറഞ്ഞു. കോൺഗ്രസ്സ് നേതൃത്വത്തില്‍ തലമുറ മാറ്റം ആവശ്യമാണ്. താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും തന്റെ കാര്യം മാത്രമേ തനിക്ക് പറയാന്‍ കഴിയൂയെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാർട്ടിക്ക് അടിത്തറ ഇല്ലാത്തതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഹൈക്കമാൻഡ് നന്നായി നയിച്ചു. പക്ഷെ സംസ്ഥാനത്ത് അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ വീതം വെക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാർകളെ കുറിച്ച് പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും.
കോണ്‍ഗ്രസില്‍ ഒരു തലമുറമാറ്റം വേണം, രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണം, എന്നീ ആവശ്യങ്ങളാണ് യുവനിരയില്‍ നിന്ന് പ്രധാനമായും ഉയര്‍ന്നത്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായാല്‍ മതിയെന്ന നിലപാടെടുത്തത് ഹൈക്കമാന്‍ഡിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്