വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇനിമുതല്‍ മാസ്‌ക് ധരിക്കേണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് മാസ്ക് ധരിക്കുന്നതിൽ നിന്ന് ഇളവ് നൽകിയിരിക്കുന്നത്. അല്ലാത്തവർ വാക്സിനേഷൻ പൂർത്തിയാക്കുന്നതുവരെ മാസ്ക് ധരിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോളിന്റേതാണ് നിര്‍ദേശം. സാമൂഹിക അകല നിര്‍ദേശങ്ങളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
ഓവല്‍ ഓഫീസില്‍ വെച്ചാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാസ്‌ക് ഉപേക്ഷിക്കാമെന്ന പ്രഖ്യാപനം നടത്തിയത്.
കൊവിഡ് പോരാട്ടത്തില്‍ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും ഇനി വീണ്ടും ചിരിച്ചു തുടങ്ങാമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണെന്നും ഇനി മുതൽ മറ്റുള്ളവരുടെ മുഖത്തെ ചിരി നമുക്ക് കാണാമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
കൊവിഡിനതിരായ ഒരു വര്‍ഷം നീണ്ട പോരാട്ടത്തില്‍ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. വാക്സിനേഷൻ പൂർണമായാൽ മാത്രമേ സമ്പൂർണ സുരക്ഷ നേടാൻ കഴിയുകയുള്ളുവെന്നും ബൈഡൻ ഓർമ്മിപ്പിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവരെയും ഓവൽ ഹൗസിലെ തന്റെ പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ കണക്കപേക്ഷിച്ച് അമേരിക്കയിലെ മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞിട്ടുണ്ട്. ബൈഡൻ അധികാരമേറ്റയുടനെ നൂറ് ദിവസത്തേക്ക് അമേരിക്കകാരെല്ലാം മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.