കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മൊബൈല്‍ നമ്പര്‍ നല്‍കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന ഡിഐജി എസ് സുരേന്ദ്രന്‍ ഐപിഎസിന്റെ നിര്‍ദ്ദേശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനം. പെണ്‍കുട്ടികളുടെ നമ്പറുകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല്‍ വീട്ടിലെയോ രക്ഷകര്‍ത്താവിന്റെയോ നമ്പര്‍ നല്‍കുക എന്നായിരുന്നു ഡിഐജിയുടെ നിര്‍ദ്ദേശം.
എന്നാല്‍ തികച്ചും സ്ത്രീവിരുദ്ധവും കുറ്റകൃത്യത്തിന് പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാടാണ് ഡിഐജിയുടേതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് പകരം സ്ത്രീകള്‍ അവരുടെ നമ്പര്‍ കൈമാറുന്നതില്‍ വരെ ഭയപ്പെടണമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം കുറ്റവാളികള്‍ക്ക് പോത്സാഹനം നല്‍കുന്നതിന് ആക്ടിവിസ്റ്റും ഗായികയുമായ മൃദുലാദേവി അഭിപ്രായപ്പെട്ടു . ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പകരം പെണ്‍കുട്ടികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിലപാട് നിയമപാലകര്‍ക്ക് ചേർന്നതല്ലെന്നാണ് വിമർശനം. സ്ത്രീകള്‍ ഇത്തരം ദുരുപയോഗങ്ങള്‍ ഭയന്ന് രക്ഷകര്‍ത്താവിന്റെ നമ്പര്‍ കൊടുക്കുന്നത് ശീലിച്ചാല്‍ ഒരു പെണ്‍കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് ക്രിമിനലുകള്‍ പോകുമെന്നല്ലാതെ അത്തരക്കാരുടെ സ്വഭാവത്തിന് യാതൊരുമാറ്റവുമുണ്ടാകില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മൃദുലാദേവി വ്യക്തമാക്കി.
സത്രീകളാണ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചു നടക്കേണ്ടതെന്ന ഉപദേശം കുറ്റകൃത്യങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണെന്ന സ്ത്രീവിരുദ്ധ വാദത്തിന് ശക്തിപകരുന്നതാണെന്നും വിമര്‍ശനമുണ്ട്. ആധുനിക ജനാധിപക്യ സമൂഹത്തിലെ പൊലീസില്‍ നിന്നുതന്നെയാണോ ഇത്തരമൊരു നിര്‍ദ്ദേശമുണ്ടാകുന്നതെന്നും അഥവാ കുറ്റകൃത്യമുണ്ടാവുകയാണെങ്കില്‍ അതില്‍ ഇടപെടാനാകില്ലെന്നാണോ നിര്‍ദ്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചോദ്യമുയരുന്നു.