പറയുന്നത് പച്ചനുണ, ചെന്നിത്തലക്ക് എന്തോ സംഭവിച്ചെന്ന് പിണറായി വിജയന്‍

പറയുന്നത് പച്ചനുണ, ചെന്നിത്തലക്ക് എന്തോ സംഭവിച്ചെന്ന് പിണറായി വിജയന്‍

പച്ച നുണയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രേഖകള്‍ പുറത്ത് വിടും എന്ന് പറയാതെ ചെന്നിത്തല അതൊക്കെ പുറത്ത് വിടട്ടെ.

തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എന്തും പറയാം എന്ന അവസ്ഥ എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിച്ചത് കോണ്‍ഗ്രസാണ്. കെഎസ്ഇബി, അദാനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍, ഉണ്ട് ഉണ്ട് എന്ന് പറയാതെ പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെ

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്

നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയത്. 25 വര്‍ഷം അദാനിക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അറിഞ്ഞില്ല എന്നു വെദ്യുതിമന്ത്രി എം.എം. പറയുന്നത് ശുദ്ധനുണയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാറുറപ്പിച്ചത്. യൂണിറ്റ് ഒന്നിന് റിന്യുവല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാമെന്ന സാഹചര്യം ഉപയോഗിച്ചില്ല. കൂടുതല്‍ വൈദ്യുതി എന്തിന് വാങ്ങിയെന്ന് സംസ്ഥാനം വ്യക്തമാക്കണം. അധികം വൈദ്യുതി വാങ്ങുന്നതിലൂടെ പിണറായി വിജയന്‍ ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ്. എതിര്‍പ്പുണ്ടെന്ന് വരുത്തി തീര്‍ത്ത് അദാനിയെ സഹായിക്കാനുള്ള നടപടിയുണ്ടാകുന്നു. അദാനിയെ പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുന്ന നിലപാട് കേരളം സ്വീകരിച്ചു.

പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധം തന്നെയാണ്. 25 വര്‍ഷം അദാനിക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിട്ട് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തെളിവുകള്‍ സഹിതമാണ് ഓരോ അഴിമതിയും പുറത്തുകൊണ്ടുവന്നത്. ഉന്നയിച്ച ഓരോ ആരോപണങ്ങളില്‍ സര്‍ക്കാരിന് പുറകോട്ട് പോകേണ്ടി വന്നു. സ്പ്രിംഗ്‌ളറടക്കം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും തന്റെ സമനില തെറ്റിയെന്ന് തന്നെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പറഞ്ഞത് പിന്നീടെന്തായി? ആയിരം കോടി അദാനിക്ക് കിട്ടുമ്പോള്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാല്‍ മതി. കുറഞ്ഞ വിലയ്ക്ക് സോളാര്‍, ജലവൈദ്യുതി കിട്ടുമ്പോള്‍ എന്തിനാണ് അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങുന്നത്? അദാനിയുമായി മറ്റൊരു കരാര്‍ കഴിഞ്ഞ മാസം കെഎസ്ഇബി ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും.

ആഴക്കടല്‍ കരാര്‍ പുറത്ത് വന്നപ്പോഴും എനിക്ക് സമനില തെറ്റിയെന്ന് പറഞ്ഞു. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി തുടങ്ങി ഞാന്‍ ഉന്നയിച്ച എല്ലാ ആരോപണവും ശരിയായി. എല്ലാ ആരോപണങ്ങളും ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

സംസ്ഥാനത്തെ കടക്കെണിയില്‍ ആക്കിയ മന്ത്രിയാണ് ഐസക്. നാലായിരം കോടി കടം എടുത്ത് ട്രഷറിയില്‍ ഇട്ട്, 5000 കോടി മിച്ചം ഉണ്ടന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in