'എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ചെറുവിരല്‍ അനക്കിയില്ല', മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്റെ ഭാര്യ

'എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ചെറുവിരല്‍ അനക്കിയില്ല', മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്റെ ഭാര്യ

ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ ഒരു ചെറു വിരല്‍ പോലും അനക്കാത്തതെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റായാണ് ചോദ്യം.

ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസാര്‍ത്ഥികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍. ഇതില്‍ കമന്റായാണ് സിദ്ദീഖ് കാപ്പന്റെ ഭാര്യയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യവേ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശദ്രോഹ കുറ്റവും യു.എ.പിഎയും ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് യു.എ.പി.എ ചുമത്തിയത്. കേസില്‍ മുഖ്യമന്ത്രി ഇടപെടണമൈന്നാവശ്യപ്പെട്ട് ജനുവരിയില്‍ സിദ്ദീഖ് കാപ്പന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു.

റൈഹാന സിദ്ദിഖ് മുഖ്യമന്ത്രിയോട്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ റൈഹാന സിദ്ധിഖ്.. നിക്ഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന, കെ.യു.ഡബ്ല്യൂ.ജെ യൂണിയന്‍ സെക്രട്ടറി ആയ സിദ്ധിഖ് കാപ്പന്റെ ഭാര്യ. താങ്കള്‍ ഈ ചെയ്തത് മുഖ്യ മന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണ്. പക്ഷെ എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ഒരു ചെറു വിരല്‍ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസാര്‍ത്ഥികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്. രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റെയും ഝാന്‍സി പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in