ട്വന്റി ട്വന്റി-കിറ്റെക്‌സ് ബഹിഷ്‌കരണവുമായി സിപിഎം അണികള്‍, കിറ്റെക്‌സ് പരസ്യത്തില്‍ നായകനായി മുകേഷ്

ട്വന്റി ട്വന്റി-കിറ്റെക്‌സ് ബഹിഷ്‌കരണവുമായി സിപിഎം അണികള്‍, കിറ്റെക്‌സ് പരസ്യത്തില്‍ നായകനായി മുകേഷ്

കിഴക്കമ്പലം ട്വന്റി ട്വിന്റി മോഡല്‍ കേരളമാകെ നടപ്പാക്കുമെന്ന കിറ്റെക്‌സ് ഉടമ സാബു എം ജേക്കബിന്റെ പ്രഖ്യാനപത്തിന് പിന്നാലെ കിറ്റെക്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സിപിഐഎം സൈബര്‍ ഗ്രൂപ്പുകളില്‍ കാമ്പയിന്‍ നടത്തിയിരുന്നു. 'ആദായവിലക്ക് കിറ്റക്‌സ് കമ്പനി അടിമത്തം' എന്ന പേരില്‍ സിപിഐഎം മുഖപത്രം ദേശാഭിമാനി കോര്‍പ്പറേറ്റ് രാഷ്ട്രീയം കിഴക്കമ്പലത്ത് നടപ്പാക്കുന്നത് പുത്തന്‍ അടിമ കോളനികളാണെന്ന് വിശദീകരിച്ച് പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റിയെ സിപിഐഎം തുറന്നെതിര്‍ക്കുമ്പോള്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ പരസ്യചിത്രങ്ങളില്‍ നായകന്‍ പാര്‍ട്ടി എം.എല്‍.എയും നടനുമായ മുകേഷ്.

കൊല്ലം മണ്ഡലത്തില്‍ രണ്ടാം തവണയും സിപിഐഎം ചിഹ്നത്തില്‍ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സ് പുതിയ പരസ്യം പുറത്തുവിട്ടത്. കിറ്റെക്‌സ് ഗ്രൂപ്പിന്റെ ചാക്‌സണ്‍ പുട്ട് മേക്കറിന്റെയും സാറാസ് പുട്ടുപൊടിയുടെയും പരസ്യത്തിലാണ് ഹരിശ്രീ അശോകനൊപ്പം മുകേഷും അഭിനയിച്ചിരിക്കുന്നത്. ക്രോണിക് ബാച്ചിലറിലെ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായാണ് പരസ്യചിത്രത്തില്‍ മുകേഷ് എത്തുന്നത്.

കിറ്റെക്‌സ് ഫേസ്ബുക്ക് പേജില്‍ പരസ്യത്തിന് താഴെ മുകേഷിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം അണികള്‍ എത്തിയിട്ടുണ്ട്. ശ്രീനിവാസനെ പോലെ മുകേഷും ട്വന്റി ട്വന്റിയിലേക്കാണോ എന്ന് ചിലരുടെ ചോദ്യം. ട്വന്റി ട്വന്റിക്ക് പരസ്യം പറയുന്ന സിപിഎം എംഎല്‍എ, കാല്‍പ്പണം കണ്ടാല്‍ കമിഴ്ന്നുവീഴും, ട്വന്റി ട്വന്റിയുടെ പരസ്യത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഭിനയിക്കുന്നത് ഒഴുവാക്കമായിരുന്നു. തുടങ്ങി നിരവധി കമന്റുകളാണ് പരസ്യവീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

ഹോ 20-20 പാര്‍ട്ടി ഉണ്ടാക്കിയ കമ്പനിയുടെ എല്ലാ സാധനങ്ങളും ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്ത അന്തങ്ങള്‍ ഇനിയിപ്പോള്‍ മുകേഷിനെയും ഹരിശ്രീ അശോകനെയും കൂടി ബഹിഷ്‌കരിക്കുമല്ലോ എന്നാണ് മറ്റൊരാളുടെ കമന്റ്.

കിറ്റെക്‌സ്- ട്വന്റി ട്വന്റിക്കെതിരായ ദേശാഭിമാനി പരമ്പരയില്‍ നിന്ന്

കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കാനിറങ്ങുമ്പോള്‍ ട്വന്റി ട്വന്റിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. മലിനീകരണത്തിന്റെ പേരില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്സിനെതിരെ പഞ്ചായത്ത് കൈക്കൊണ്ട നടപടികള്‍ ചെറുക്കുക. അതിനായി ഏതുമാര്‍ഗത്തിലും പഞ്ചായത്ത് ഭരണം പിടിക്കുക. ഭരണം അപ്പാടെ കൈയിലൊതുങ്ങിയപ്പോള്‍ കോര്‍പറേറ്റ് നേതൃത്വത്തിന് ഒന്ന് ബോധ്യമായി. അനുസരണയോടെ കൂടെനില്‍ക്കുന്ന ജനപ്രതിനിധികളെ ഉപയോഗിച്ച് ഇതിനുമപ്പുറം പലതും ചെയ്യാമെന്ന്. അഞ്ചുവര്‍ഷത്തെ ട്വന്റിട്വന്റി ഭരണത്തിലൂടെ കിഴക്കമ്പലം ഒന്നും നേടിയില്ലെങ്കിലും പഞ്ചായത്തിലെ 41 സര്‍വേ നമ്പരുകളിലായി 13 ഇടത്ത് ഭൂസ്വത്ത് വാങ്ങിക്കൂട്ടാന്‍ കിറ്റെക്സിനായി. ആധാരപ്രകാരംമാത്രം ഉദ്ദേശം 20 കോടിയോളം രൂപയുടെ 20 ഹെക്ടര്‍ ഭൂമി. 2015 നവംബര്‍മുതല്‍ 2016 മെയ് വരെയുള്ള ഇടപാട് മാത്രമാണിത്. കിറ്റെക്സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗാര്‍മെന്റ്സ്, ലിറ്റില്‍ വെയര്‍, ഹെര്‍ബല്‍സ്, എക്സ്പോര്‍ട്‌സ്, ഇന്‍ഫന്റ്സ് വെയര്‍, കിറ്റെക്സ് എസ്ഒസി പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് ഇടപാടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in