പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി ജലീല്‍. കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍ കേളപ്പജിയുടെ മണ്ണിലേക്ക് വരുന്നോയെന്നാണ് കെ.ടി ജലീലിന്റെ ചോദ്യം. കെ.ടി ജലീലിന്റെ മണ്ഡലമായ തവന്നൂര്‍ മാറ്റത്തിനൊരുങ്ങുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരായാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രിയുടെ പ്രതികരണം. മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ തവന്നൂരില്‍ ഒരു കൈ നോക്കാവുന്നതാണെന്ന് പോസ്റ്റില്‍ പറയുന്നു.
കേരള യാത്രയുടെ ഭാഗമായി തവന്നൂരിലെത്തിയപ്പോള്‍ അവിടെ ലഭിച്ച സ്വീകരണത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തിരുന്നു. ബന്ധു നിയമനം, മാര്‍ക്ക് ദാനം, സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത് ഇങ്ങനെ കറ പുറണ്ട അഞ്ചു വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡാണ് മന്ത്രി കെ.ടി ജലീലിനുള്ളതെന്നും തവന്നൂര്‍ രാഷ്ട്രീയമാറ്റത്തിനൊരുങ്ങിയെന്നുമായിരുന്നു പോസ്റ്റ്.
മകന് ഐ.എ.എസ് ലഭിക്കാന്‍ നടത്തിയ വഴിവിട്ട കളികള്‍ കളിച്ചെന്നും മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്നും ഒരുകോടി രൂപ കോഴ വാങ്ങി കേസില്‍ കുടുങ്ങി കിടക്കുകയാണെന്നും കെ.ടി ജലീല്‍ പോസ്റ്റില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍ തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ക്ക് അര്‍ഹനാണെന്നും കെ.ടി ജലീല്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?