'മുന്നാക്ക സംവരണത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു'; എ.വിജയരാഘവന്‍

'മുന്നാക്ക സംവരണത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു'; എ.വിജയരാഘവന്‍

മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്ലീംലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വര്‍ഗീയ ശക്തികളാണ്. ഇതിനെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും വിജയരാഘവന്‍ ആരോപിച്ചു. വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും എന്ന തലക്കെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമായിരുന്നു മുന്നാക്ക സംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാട് എടുത്തിട്ട് ഒരക്ഷരം പറയാന്‍ കോണ്‍ഗ്രസിനായില്ല. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമര രംഗത്തിറങ്ങുകയും മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചതെന്നും ലേഖനത്തില്‍ എ.വിജയരാഘവന്‍ ആരോപിക്കുന്നു.

'തീവ്രഹിന്ദുത്വ വര്‍ഗീയതയ്ക്കും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ് എന്നതാണ് സി.പി.ഐ.എം നിലപാട്. ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികള്‍ക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയര്‍ത്തിയത്. ഇതിന് ഉത്തരം പറയാതെ, സി.പി.ഐ.എം വര്‍ഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേത്.

ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല. മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നു. ബി.ജെ.പി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവര്‍ഗീയത ശക്തിപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷവര്‍ഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ബി.ജെ.പിയെ സഹായിക്കുന്ന അപകടകരമായ നിലപാടാണ് ഇത്. ഇതിനെയാണ് സി.പി.എം വിമര്‍ശിക്കുന്നത്. അത് 'വര്‍ഗീയയവാദ'മാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മലയാളിയുടെ ബോധനിലവാരത്തെ പുച്ഛിക്കുകയാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മതനിരപേക്ഷനയങ്ങള്‍ വലിച്ചെറിഞ്ഞ് അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയ പ്രസ്ഥാനവുമായും കൂട്ടുകൂടുന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തി. അവസരവാദ നിലപാടുകള്‍ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ് അവര്‍. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ് വളമാകുന്നതെന്നും എ.വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.

A Vijayaraghavan Against Muslim League

Related Stories

No stories found.
logo
The Cue
www.thecue.in