'പിതാവ് മരിച്ചിട്ട് പത്ത് വര്‍ഷം, അനാഥാലയത്തിലെന്ന് വ്യാജപ്രചരണം'; പ്രതികള്‍ക്ക് വേണ്ടിയുള്ള നീചപ്രചരണമെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍

'പിതാവ് മരിച്ചിട്ട് പത്ത് വര്‍ഷം, അനാഥാലയത്തിലെന്ന് വ്യാജപ്രചരണം'; പ്രതികള്‍ക്ക് വേണ്ടിയുള്ള നീചപ്രചരണമെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍

തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍. പത്ത് വര്‍ഷം മുമ്പ് മരിച്ച പിതാവ് ഇപ്പോള്‍ അനാഥാലയത്തിലാണെന്നാണ് ചിലര്‍ പ്രചിരിപ്പിക്കുന്നതെന്നും, അഭയ കേസ് പ്രതികള്‍ക്ക് വേണ്ടിയുള്ള നീച പ്രചരണമാണ് നടക്കുന്നതെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. അഭയ കേസില്‍ നിയമപോരാട്ടം നടത്തിയ അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍ പുത്തന്‍പുരക്കല്‍.

അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ഡിസംബര്‍ ഇരുപത്തിമൂന്നാം തീയതി തിരുവനന്തപുരം CBI കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. അതിന് താന്‍ കാരണക്കാരന്‍ ആയതിന്റെ പേരില്‍ വൈരാഗ്യമുള്ളവരാണ് പുതിയ നീക്കത്തിനു പിന്നിലെന്നും പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'10 വര്‍ഷം മുമ്പ് മരിച്ച എന്റെ പിതാവ് ഇപ്പോള്‍ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം നടത്തുന്നു. എന്റെ പിതാവ് മരിച്ചിട്ട് പത്തു വര്‍ഷത്തോളമായി എന്നിരിക്കെ, ഇപ്പോള്‍ അദ്ദേഹം ഏതോ അനാഥാലയത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ആരോരുമില്ലാതെ കഴിയുകയാണെന്ന് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്‌സാപ്പിലും ഫേസ്ബുക്കിലും എനിക്കെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ഡിസംബര്‍ ഇരുപത്തിമൂന്നാം തീയതി തിരുവനന്തപുരം CBI കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. അതിന് ഞാന്‍ കാരണക്കാരന്‍ ആയതിന്റെ പേരില്‍ വൈരാഗ്യമുള്ളവരാണ് പുതിയ നീക്കത്തിനു പിന്നില്‍. അഭയ കേസിലെ പ്രതികള്‍ക്കു വേണ്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടാണ് ഈ നീച പ്രചരണം നടത്തുന്നത്.

എന്റെ പിതാവിന്റെ ശവസംസ്‌ക്കാര ചടങ്ങിന്റെ അവസാന ഘട്ടത്തില്‍ മൃതദേഹത്തില്‍ തൂവാല കൊണ്ട് മുത്തേണ്ടത് സ്വന്തം മകനാണ്. ആ കര്‍മ്മം ചെയ്യാന്‍ തുവാല പിടിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ ചടങ്ങ് നടത്തിയ വൈദികന്‍ അത് കണ്ടതായി ഭാവിക്കാതെ ശവപ്പെട്ടി അടച്ച് ശവക്കല്ലറയിലേക്ക് വക്കാന്‍ ശ്രമിച്ചു. ഈ സമയം ഞാന്‍ ചോദിച്ചു. അച്ചോ, ഈ വെള്ള ളോഹ ഇട്ടു കൊണ്ട് എന്ത് വൃത്തികേടാണ് കാണിക്കുന്നത് മകന്‍ എന്നുള്ള എന്റെ അവകാശം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമെന്ന് ഞാന്‍ ചോദിച്ചു. ശവസംസ്‌കര ചടങ്ങില്‍ അവിടെ കൂടി നിന്നവരുടെ മുന്നില്‍ വച്ച് എന്നോട് ക്ഷ മിക്കണം എന്ന് പറഞ്ഞ് വൈദികന്‍ ശവപ്പെട്ടി തുറന്നു തന്നു. ഞാന്‍ തൂവാല ഇട്ട് മുത്തുകയും ചെയ്തു. കത്തോലിക്ക സഭയോട് കളിച്ചാല്‍ സ്വന്തം പിതാവിന്റെ അന്ത്യകര്‍മ്മത്തില്‍ തുവാല ഇട്ട് മുത്താന്‍ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്.അത് എന്റടുത്ത് വിലപ്പോയില്ല.

ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, രക്തബന്ധമില്ലാത്ത, അഭയ എന്ന കന്യാസ്ത്രീയായ ഒരു സ്ത്രീയ്ക്കു നീതി ലഭിക്കാന്‍ വേണ്ടി മൂന്നു പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമപോരാട്ടം നടത്തി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചുകൊടുത്ത എന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ചിലര്‍ക്കുള്ളത്. അതുകൊണ്ടാണ് സൈബര്‍ ഗുണ്ടകളെ കൊണ്ട് എനിക്കെതിരെ നീച പ്രചരണം നടത്തുന്നത്. അതൊന്നും കേരള സമൂഹത്തില്‍ വിലപ്പോകില്ല. നിരന്തര നിയമപോരാട്ടം നടത്തുന്ന എന്നെ, ഞാനുള്‍പ്പെടുന്ന ക്‌നാനായ കത്തോലിക്ക സഭയിലെ പ്രതികള്‍ക്ക് വേണ്ടി ചിലര്‍ ഹീനമായി വേട്ടയാടുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് എന്നെ തളര്‍ത്താനോ ഈ സമരമുഖത്ത് നിന്ന് എന്നെ പിന്തിരിപ്പിക്കാമെന്നോ കരുതുന്നത് ഇവരുടെ കേവല വ്യാമോഹം മാത്രമാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Jomon Puthenpurackal Against Fake Messages

Related Stories

No stories found.
logo
The Cue
www.thecue.in