28 വര്‍ഷം നീണ്ട നിയമപോരാട്ടം; സിസ്റ്റര്‍ അഭയ കേസില്‍ വിധി, നാള്‍വഴികള്‍

28 വര്‍ഷം നീണ്ട നിയമപോരാട്ടം; സിസ്റ്റര്‍ അഭയ കേസില്‍ വിധി, നാള്‍വഴികള്‍

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ കോടതി വിധിപറയും. സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗനമത്തിലെത്തി എഴുതിത്തള്ളിയ കേസ്, പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത് സി.ബി.ഐ ആണ്.

ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ മരിച്ച നാലാം പ്രതി മുന്‍ എ.എസ്.ഐ വ.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍ നിന്നും സി.ബി.ഐ ഒഴിവാക്കി.

അഭയ കേസിന്റെ സംഭവബഹുലമായ 28 വര്‍ഷങ്ങള്‍;

* 1992 മാര്‍ച്ച് 27- കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തി.

*1992 മാര്‍ച്ച് 31- മരണത്തില്‍ ദുരൂഹതയുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.

*1992 ഏപ്രില്‍ 14- കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

*1993 ജനുവരി 30- സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

*1993 ഏപ്രില്‍ 30- ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റു.

*1993 ഡിസംബര്‍ 30- വര്‍ഗീസ് പി.തോമസ് രാജിവെച്ചു.

*1994 മാര്‍ച്ച് 17- സി.ബി.ഐ ഫോറന്‍സിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകമെന്ന് കണ്ടെത്തല്‍.

*1994 മാര്‍ച്ച് 27- സി.ബി.ഐ. എസ്.പി. കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി.തോമസ് വെളിപ്പെടുത്തി.

*1994 ജൂണ്‍ 2- സി.ബി.ഐ. പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല.

*1996 ഡിസംബര്‍ 6- തുമ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

*1997 ജനുവരി 18- സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.

*1997 മാര്‍ച്ച് 20- പുനരന്വേഷണത്തിന് എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു.

*1999 ജൂലായ് 12- അഭയയെ കൊന്നതെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്. നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ.

*2000 ജൂണ്‍ 23- സി.ബി.ഐ. ഹര്‍ജി എറണാകുളം സി.ജെ.എം. കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സി.ബി.ഐ. അന്വേഷണമെന്നും കോടതി നിരീക്ഷിച്ചു.

*2001 മേയ് 18- കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.

*2005 ഓഗസ്റ്റ് 21- കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ. മൂന്നാം തവണയും അപേക്ഷ നല്‍കി.

*2006 ഓഗസ്റ്റ് 30 -സി.ബി.ഐ. ആവശ്യം കോടതി നിരസിച്ചു.

*2007 ജൂണ്‍ 11- കേസ് അന്വേഷണം പുതിയ സി.ബി.ഐ. സംഘത്തിന്.

*2007 ജൂലായ് 6- കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എ.എസ്.ഐ.യെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.

*2007 ഓഗസ്റ്റ് 3- നാര്‍കോ പരിശോധന.

*2007 ഡിസംബര്‍ 11- സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

*2008 ജനുവരി 21- പരിശോധനാ റിപ്പോര്‍!ട്ട് സി.ബി.ഐ. സമര്‍പ്പിച്ചു.

*2008 നവംബര്‍ 18- ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.

*2008 ഡിസംബര്‍ 29- പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളി.

*2009 ജൂലൈ 17- സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

*2011 മാര്‍ച്ച് 16- വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

*2014 മാര്‍ച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

*2015 ജൂണ്‍ 30- ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്.

*2018 ജനുവരി 22- കേസില്‍ തെളിവു നശിപ്പിച്ച മുന്‍ ക്രൈം ബ്രാഞ്ച് എസ്പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

*2018 ഫെബ്രുവരി 16- കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്ന് കോണ്‍വെന്റിന് സമീപത്തെ പള്ളിയിലെ വാച്ചര്‍ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്റെ മൊഴി.

*2018 മാര്‍ച്ച് 7- കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു.

*2019 ഏപ്രില്‍ 9- ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി.

*2020 ഫെബ്രുവരി 3- പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാര്‍ക്കോ അനാലിസ് ഫലം പ്രതികള്‍ക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

*2020 നവംബര്‍ 3- നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സിബിഐ.

*2020 ഡിസംബര്‍ 22- കേസില്‍ വിധി

Sister Abhaya Case Chronological Order Journey

Related Stories

No stories found.
logo
The Cue
www.thecue.in