'ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും നീചമായ വോട്ട്കച്ചവടം നടത്തി'; കെ.സുരേന്ദ്രന്‍

'ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും നീചമായ വോട്ട്കച്ചവടം നടത്തി'; കെ.സുരേന്ദ്രന്‍

തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും നീചമായ വോട്ട്കച്ചവടം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്‍.ഡി.എഫിന് ഇപ്പോഴുണ്ടായിരിക്കുന്ന വിജയം ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സംഭാവനയാണ്. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വോട്ട് ഷെയറിലും സീറ്റിലും വലിയ വര്‍ധനവുണ്ടായെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

കെ.സുരേന്ദ്രന്റെ വാക്കുകള്‍

'ബി.ജ.പിക്ക് വിജയസാധ്യയുള്ള സ്ഥലങ്ങളില്‍ പരസ്യ ധാരണ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഉണ്ടാക്കിയതായി പ്രാഥമികമായ വിലയിരുത്തലില്‍ നിന്ന് വ്യക്തമാണ്. ബി.ജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധാരണയുണ്ടാക്കിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞത് ബി.ജെ.പിയുടെ പരാജയം തങ്ങള്‍ ഉറപ്പുവരുത്തിയെന്നാണ്, ഫലം വന്നപ്പോഴാണ് അതെങ്ങനെയാണെന്ന് മനസിലായത്. സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരത്ത് യു.ഡി.എഫിനുണ്ടായത്. യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുവില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.

യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ശക്തമായ വോട്ട് കച്ചവടമാണ് തിരുവനന്തപുരം അടക്കം പല തദ്ദേശസ്ഥാപനങ്ങളിലും നടന്നത്. മുസ്ലീംലീഗ് പോലുള്ള സംഘടനകള്‍ മധ്യസ്ഥം വഹിച്ചു. അതുകൊണ്ടാണ് എല്‍.ഡി.എഫിന് അവിടെ മേല്‍ക്കൈ നേടാനായത്. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള മേഖലകളില്‍ പോലും വോട്ടിങ് ശതമാനം കുറഞ്ഞു.

എല്‍.ഡി.എഫിന്റെ വിജയം യു.ഡി.എഫുമായി ഉണ്ടാക്കിയ അവിശുദ്ധ ധാരണയുടെ ജാരസന്തതിയാണ്. ഒരു ധാര്‍മ്മികതയും അവകാശപ്പെടാനില്ലാത്ത നീചമായ വോട്ട് കച്ചവടമാണ് തിരുവനന്തപുരത്ത് നടന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എന്താണ് പ്രതിഫലം വാങ്ങിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോടെങ്കിലും പറയാന്‍ തയ്യാറാകണം. എല്‍ഡിഎഫിന് ഇപ്പോഴുണ്ടായിരിക്കുന്ന വിജയം ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സംഭാവനയാണ്. യു.ഡി.എഫ് നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായിരിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in