ഐസക്കിനെ തള്ളി സിപിഎം നേതൃത്വം; കെ.എസ്.എഫ്.ഇ റെയ്ഡില്‍ പരസ്യ പ്രതികരണം ഒഴിവാക്കണമായിരുന്നു

ഐസക്കിനെ തള്ളി സിപിഎം നേതൃത്വം; കെ.എസ്.എഫ്.ഇ  റെയ്ഡില്‍ പരസ്യ പ്രതികരണം ഒഴിവാക്കണമായിരുന്നു

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിലെ പ്രതിഷേധം പരസ്യമായി ഉന്നയിച്ച ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. സാധാരണ പരിശോധന മാത്രമാണ് കെ.എസ്.എഫ്.ഇയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.

ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് കൊണ്ടാണ് ഇത്തരം പ്രചാരവേലകള്‍. മികച്ച ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയെ തകര്‍ക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം തിരിച്ചറിയണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഐ (എം)ലും സര്‍ക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്എഫ്ഇ യില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്, എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. പാര്‍ടിയും, എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്.

കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in