സ്റ്റാഫ് അംഗം പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിൽ ഇടതു മുന്നണിയോട് അതൃപ്തി അറിയിച്ച് ഗണേഷ് കുമാർ. ഇന്ന് പുലർച്ചയാണ് ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ വീട്ടിൽ നിന്നും പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെ ആയിരുന്നു പൊലീസ് നടപടി.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തത്. കാസർകോട് സി.ഐയുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. പ്രദീപ് കൂലിക്കാരൻ മാത്രമാണെന്നും പുറകിൽ വൻ ഗൂഢാലോചനാ സംഘമുണ്ടെന്നും വിപിൻ ലാൽ പറഞ്ഞിരുന്നു. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ വിപിനെ നേരിട്ടും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളിലൂടെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ദിലീപിന്റെ വക്കീൽ ഗുമസ്ഥൻ എന്ന പേരിലാണ് പ്രദീപ് കാസർകോട് എത്തിയത്.
പ്രദീപ് കോട്ടാത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പൊലീസ് അറസറ്റിനുള്ള നീക്കം ആരംഭിച്ചിരുന്നു. അറസ്റ്റിനായി നിയോഗിച്ച പ്രത്യേകസംഘം അര്‍ധരാത്രി ഒരുമണിയോടെ കൊല്ലത്തെത്തി. പത്തനാപുരം പൊലീസില്‍ വിവരമറിയിച്ചതിന് ശേഷം ഗണേഷ് കുമാർ എം.എല്‍.എയുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അറസ്റ്റ്.
KB Ganesh Kumar on Pradeep kottathala arrest