നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും ആവശ്യം തള്ളി ഹൈക്കോടതി. പ്രത്യേക കോടതി മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്.

കോടതിയും പ്രോസിക്യൂട്ടറും ഒരുമിച്ച് പോകണം. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച മുതല്‍ വിചാരണ പുനരാരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി വിചാരണ താല്‍കാലികമായി സ്‌റ്റേ ചെയ്തിരുന്നു.

വിചാരണക്കോടതി നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിചാരണ കോടതി പക്ഷപാതമപരമായി പെരുമാറുന്നുവെന്നും, മാനസിക പീഡിനം നേരിടേണ്ടി വന്നെന്നും നടി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ നിലപാട് വിശദീകരിക്കവെ് സര്‍ക്കാരും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

വനിതാ ജഡ്ജി ആയിട്ടു പോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടെ നടിയെ അപമാനിക്കും വിധമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതിയില്‍ വെച്ച് മാനസികമായി തേജോവധം ചെയ്തു. കോടതിയില്‍ വച്ച് പലതവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണമെന്നായിരുന്നു ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in