ബലാത്സംഗക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എതിര്‍ത്തു; യുപിയില്‍ വനിതാ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബലാത്സംഗക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് എതിര്‍ത്തു; യുപിയില്‍ വനിതാ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബലാത്സംഗക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചോദ്യം ചെയ്ത വനിതാ നേതാവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. താരാ യാദവ് എന്ന വനിതാ നേതാവിനാണ് മര്‍ദ്ദനമേറ്റത്. ഡിയോറിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുകുന്ദ് ഭാസ്‌കര്‍ എന്നയാളെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്തതോടെയായിരുന്നു മര്‍ദ്ദനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുകുന്ദ് ഭാസ്‌കറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് താര യാദവ് പറഞ്ഞു. 'ഒരു ഭാഗത്ത് നമ്മുടെ പാര്‍ട്ടി നേതാക്കള്‍ ഹത്രാസ് പെണ്‍ക്കുട്ടിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടുന്നു. മറുഭാഗത്ത് ഒരു റേപ്പിസ്റ്റിന് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നു. അത് പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കും', താര യാദവ് പറഞ്ഞു.

തെറ്റായ ആള്‍ക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതെന്നും നല്ല സ്വഭാവമുള്ള ഒരാളെ തെരഞ്ഞെടുക്കാനും സെക്രട്ടറി സച്ചിന്‍ നായികിനോട് പറഞ്ഞിരുന്നുവെന്നും, ഇതിന് പിന്നാലെയായിരുന്നു മര്‍ദ്ദനമെന്നും അവര്‍ പറയുന്നു. ഇവരെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഷയത്തില്‍ പ്രിയങ്ക ഗാന്ധി എന്ന് തീരുമാനമെടുക്കാന്‍ കാത്തിരിക്കുകയാണ് താനെന്നും വനിത നേതാവ് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ താര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ വ്യക്തിപരമായി അപമാനിക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in